പ്ലസ്‌വൺ,​ ജില്ലയിൽ എല്ലാവ‌ർക്കും സീറ്റ് ഉറപ്പ്

Monday 18 May 2026 12:00 AM IST

ആലപ്പുഴ: എസ്.എസ്.എൽ.സി പാസായ ജില്ലയിലെ എല്ലാവർക്കും പ്ലസ്‌ വണ്ണിൽ ഇഷ്ടമുള്ള വിഷയം പഠിക്കാൻ അവസരം ലഭിക്കും. സി.ബി.എസ്.ഇ വിദ്യാ‌ർത്ഥികൾ എത്തിയാലും ആവശ്യത്തിലധികം സീറ്രുകളുണ്ട്.

ഇഷ്ടപ്പെട്ട വിഷയം ഇഷ്ടപ്പെട്ട സ്കൂളിൽ ചേർന്ന് പഠിക്കാം. അടിസ്ഥാന സീറ്റുകളുടെ എണ്ണം നോക്കിയാൽ തന്നെ ആവശ്യത്തിന് സീറ്റുണ്ട്. 20,167 വിദ്യാർത്ഥികളാണ് ഇത്തവണ ഉന്നത വിദ്യാഭ്യാസത്തിന് അർഹത നേടിയത്. നിലവിൽ 24309 സീറ്റുകളാണുള്ളത്. മുൻ വർഷങ്ങളിൽ ആദ്യഘട്ടത്തിൽ തന്നെ 20 ശതമാനം അധികം സീറ്റുകൾ വർദ്ധിപ്പിച്ചിരുന്നു. എന്നാൽ,​ ജില്ലയിൽ അതിന്റെ ആവശ്യം വരില്ലെന്നാണ് കണക്കുകൂട്ടൽ. ജില്ലയിലെ പല സ്കൂളുകളിലും കുട്ടികളില്ലാത്തതിനാൽ സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്ന അവസ്ഥയുണ്ടാകാൻ സാദ്ധ്യതയുണ്ട്. കുറെ കുട്ടികൾ വി.എച്ച്.എസ്.ഇ, പോളിടെക്‌നിക്, ഐ.ടി.ഐ എന്നിവയ്ക്കു പോകും.

കഴിഞ്ഞ വർഷം അമ്പലപ്പുഴ, ചേർത്തല വിദ്യാഭ്യാസ ജില്ലകളിലായി 20 ശതമാനം അധികം സീറ്റുകൾ വർദ്ധിപ്പിച്ചിരുന്നു. ആകെ 24320 സീറ്റുകളാണുണ്ടായിരുന്നത്. 2024ൽ 22639 സീറ്റുകളുമുണ്ടായിരുന്നു.

ഇഷ്ടമുള്ള വിഷയം പഠിക്കാം

1.ഹയർ സെക്കൻഡറിയിൽ ഒരു ബാച്ചിൽ 50 വിദ്യാർത്ഥികളാണുള്ളത്. 25 വിദ്യാർത്ഥികൾ എത്തിയാൽ ഒരു ബാച്ചാകും. വിദ്യാർത്ഥികളുടെ എണ്ണം കൂടിയാൽ ഇത് ആദ്യഘട്ടത്തിൽ 10 ശതമാനം വർദ്ധിപ്പിച്ച് 55 കുട്ടികളെ പഠിപ്പിക്കാം.ആവശ്യമെങ്കിൽ 20 ശതമാനം വർദ്ധിപ്പിച്ച് 60 വരെ ആക്കാം

2.ജില്ലയിൽ ഒരു ബാച്ചിൽ 25 കുട്ടികൾ പോലും അഡ്മിഷൻ എടുക്കാത്ത സ്കൂളുകളുണ്ട്. 15 സർക്കാർ സ്കൂളുകളും 11 എയ്ഡഡ് സ്കൂളുകളും 12 അൺ എയ്ഡഡ് സ്കൂളുകളുമടക്കം 38 സ്കൂളുകളാണ് ഈ പട്ടികയിലുള്ളത്.

3.ജില്ലയിൽ ഒരേ പേരിലുള്ള രണ്ട് സ്ഥലമാണ് തലവടി.ഒന്ന് ആലപ്പുഴയിലും മറ്റൊന്ന് കുട്ടനാട് എടത്വായിലുമാണ്.പലപ്പോഴും കുട്ടികൾ ആലപ്പുഴയിലുള്ള തലവടിയാണെന്ന് കരുതി കുട്ടനാട്ടിലെ തലവടിയിൽ അപേക്ഷിക്കും.ആലപ്പുഴ തലവടിയിൽ സ്കൂളുകളില്ല എന്ന കാര്യം ഓർക്കണം

ജില്ലയിലെ സീറ്റുകൾ

(വിഭാഗം, സീറ്റ്, ബാച്ച്)

സർക്കാർ: 6850, 137 എയ്ഡഡ്: 13900, 278 അൺ എയ്ഡഡ്: 1800, 37 മോഡൽ റസി. : 39, 01

താലൂക്കിൽ ചേർത്തല: 5150 കുട്ടനാട്: 2600 കാർത്തികപ്പള്ളി: 4600 മാവേലിക്കര: 3450 ചെങ്ങന്നൂർ: 2700 അമ്പലപ്പുഴ: 4089

ശാസ്ത്രീയപഠനം നടത്തി മാത്രമേ അധിക സീറ്റുകൾ അനുവദിക്കാവൂ. നിലവിലെ സാഹചര്യങ്ങൾ വിലയിരുത്താതെ അധികസീറ്റ് വർദ്ധനവ് അനുവദിക്കരുത്. ഇത് സ്കൂളുകളുടെ നിലനിൽപ്പിനെയും അദ്ധ്യാപക തസ്തികളെയും പ്രതികൂലമായി ബാധിക്കും -എസ്. മനോജ്,​ പ്രസിഡന്റ്,​ എ.എച്ച്.എസ്.ടി.എ