ബുള്ളറ്റ് പ്രൂഫ് വാഹനവും കമാൻഡോകളടക്കം പതിനഞ്ച് പൊലീസ് ഉദ്യോഗസ്ഥരും 'ജനകീയ'നാണ് കേരള മുഖ്യമന്ത്രിയെന്ന് വി. മുരളീധരൻ

Saturday 16 November 2019 10:53 PM IST

ന്യൂഡൽഹി : മുഖ്യമന്ത്രിയെ വധിക്കുമെന്ന മാവോയിസ്റ്റുകളുടെ ഭീഷണിക്കത്ത് ലഭിച്ചതിനെതുടർന്ന് പിണറായി വിജയന്റെ സുരക്ഷ വർദ്ധിപ്പിച്ചിരുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ സുരക്ഷാസന്നാഹത്തെ വിമർശിച്ച് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ രംഗത്തെത്തി. ബുള്ളറ്റ് പ്രൂഫ് വാഹനവും നാല് കമാൻഡോകളടക്കം പതിനഞ്ച് പൊലീസ് ഉദ്യോഗസ്ഥരും വേണ്ടത്ര 'ജനകീയ'നാണ് കേരള മുഖ്യമന്ത്രിയെന്ന് വി മുരളീധരൻ ട്വിറ്ററിൽ കുറിച്ചു.


കോഴിക്കോട് വടകര പൊലീസ് സ്റ്റേഷനിൽ മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി മാവോയിസ്റ്റുകളുടെ കത്ത് ലഭിച്ച പശ്ചാത്തലത്തിലാണ് സുരക്ഷ വർധിപ്പിച്ചത്. ന്യൂഡൽഹിയിലെത്തിയ മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി അധിക പൊലീസിനെ വിന്യസിക്കുകയും ബുള്ളറ്റ് പ്രൂഫ് വാഹനം ഏർപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു മുരളീധരന്റെ പരാമർശം..​

അട്ടപ്പാടി മഞ്ചിക്കണ്ടി മാവോയിസ്റ്റ് വേട്ടയുടെ പശ്ചാത്തലത്തിലാണ് ഭീഷണിക്കത്ത് കിട്ടിയത്. വടകര പൊലീസ് സ്റ്റേഷനിൽ കിട്ടിയ കത്തിൽ, മുഖ്യമന്ത്രിയെ വകവരുത്തുമെന്നും മഞ്ചിക്കണ്ടിക്ക് പകരം ചോദിക്കുമെന്നുമാണ് പറഞ്ഞിരിക്കുന്നത്.

കത്തിനൊപ്പം മാവോയിസ്റ്റ് ലഘുലേഖയും ഉണ്ടായിരുന്നു.