എനിക്കരികിലേക്ക് അവൾ ഓടിയെത്തി, വസ്ത്രമുണ്ടായിരുന്നില്ല, കത്തിക്കരിഞ്ഞിട്ടും സംസാരിച്ചുകൊണ്ടേയിരുന്നു, പ്രേതമാണെന്ന് കരുതി ആട്ടിയകറ്റി: ദൃക്സാക്ഷി
ലക്‌നൗ: ദിവസങ്ങൾക്ക് മുമ്പാണ് പീഡന പരാതി നൽകിയതിന് അക്രമികൾ തീകൊളുത്തിയ 23കാരി മരണത്തിന് കീഴടങ്ങിയത്. പൊള്ളലേറ്റ് തനിക്കരികിലേക്ക് വന്ന പെൺകുട്ടിയെ പ്രേതമാണെന്ന് കരുതി ആട്ടിയകറ്റിയെന്ന് കേസിലെ പ്രധാന സാക്ഷി രവീന്ദ്ര ഒരു പ്രമുഖ മാദ്ധ്യമത്തോട് വെളിപ്പെടുത്തി. പൊലീസിന്റെ എഫ്.ഐ.ആറിൽ നിന്നു വ്യത്യസ്തമായാണു സംഭവത്തെക്കുറിച്ചു രവീന്ദ്ര നൽകിയ വിവരണം.
'റോഡിനടുത്തുള്ള തൊഴുത്തിൽ പശുക്കൾക്ക് പുലർച്ചെ വൈക്കോൽ നൽകുമ്പോഴാണ് ഒരു പെൺകുട്ടി എനിക്കരികിലേക്ക് ഓടിവന്നത്. പ്രേതമാണെന്ന് കരുതി വടികൊണ്ട് ആട്ടിയകറ്റി. കത്തിക്കരിഞ്ഞിട്ടും അവൾ സംസാരിച്ചുകൊണ്ടേയിരുന്നു. അടുത്ത ഗ്രാമത്തിലെ പെൺകുട്ടിയാണെന്നും കുറച്ച് പേർ ചേർന്ന് തീകൊളുത്തുകയായിരുന്നെനന്നും അവൾ പറഞ്ഞു. പൊലീസിനെ വിളിച്ചുകൊടുക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ശബ്ദം കേട്ട് ഭാര്യയും മകളും ഇറങ്ങി വന്നു. അവരുടെ നിലവിളികേട്ട് കൂടുതൽ ആളുകൾ വന്നു. അതിലൊരാൾ പൊലീസിനെ വിളിക്കുകയായിരുന്നു'-രവീന്ദ്ര പറഞ്ഞു.