ഡൽഹി ആർക്കും വിട്ടുകൊടുക്കില്ല,​ ആംആദ്മിയെ വിജയത്തിലെത്തിക്കാൻ ഇനി പ്രശാന്ത് കിഷോറിന്റെ തന്ത്രം: ചുമതലയേൽപ്പിച്ച് കേജ്‌രിവാൾ

Sunday 15 December 2019 2:26 PM IST

ന്യൂഡൽഹി: സംസ്ഥാനത്തെ ഭരണത്തുടർച്ച ഉറപ്പാക്കാൻ തിരഞ്ഞെടുപ്പു തന്ത്രജ്ഞൻ പ്രശാന്ത് കിഷോറുമായി കൈകോർത്ത് ആംആദ്മി പാർട്ടി. കിഷോറിന്റെ ഐ–പാക്കുമായി (ഇന്ത്യൻ പൊളിറ്റിക്കൽ ആക്‌ഷൻ കമ്മിറ്റി) സഹകരിക്കുമെന്നു മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളാണ് അറിയിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ ബി.ജെ.പിയുടെയും ജെ.ഡി.യുവിന്റെയും വിജയത്തെക്കണ്ടാണ് കേജ്‌രിവാളിന്റെ നീക്കം.

ഐ-പാക്ക് കമ്പനിയുമായി കരാറൊപ്പിട്ട വിവരം കെജ്‌രിവാള്‍ തന്നെയാണ് പരസ്യമാക്കിയത്. കെജ്‌രിവാളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ഐ -പാക് ട്വീറ്റ് ചെയ്തു. പഞ്ചാബ് തിരഞ്ഞെടുപ്പിന് ശേഷം തങ്ങൾ ഇതുവരെ നേരിട്ടതിലും ശക്തരായ എതിരാളികളെയാണ് നേരിടുന്നതെന്നും,​ കേജ്‌രിവാളും ആംആദ്മിയുമായി ചേർന്ന് പ്രവർത്തിക്കുന്നതിൽ സന്തോഷമുണ്ടെന്നും ഐ-പാക് വ്യക്തമാക്കി. 70 അംഗ ഡൽഹി നിയമസഭയിലേക്ക് അടുത്ത വർഷമാദ്യമാണു തിരഞ്ഞെടുപ്പ്.

2014 ല്‍ നരേന്ദ്രമോദിയെ പ്രധാനമന്ത്രി പദത്തിലെത്തിച്ച തിരഞ്ഞെടുപ്പ് പ്രചാരണ തന്ത്രങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചതും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് വേണ്ടി പ്രവര്‍ത്തിച്ചതും പ്രശാന്ത് കിഷോര്‍ തന്നെയാണ്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിയെ വിജയിപ്പിക്കാനും സഹായിച്ചു. സംസ്ഥാന പൊതുതിര‌ഞ്ഞെടുപ്പുകളിൽ വരെ പ്രവർത്തിച്ചു. ഐ-പാകിന്റെ പ്രചാരണത്തിൽ ചായ്‌ പാർ ചർച്ച പോലുള്ള പരിപാടികൾക്ക് തുടക്കമിട്ടു. 2014-ലെ ലോക്സഭാതിരഞ്ഞെടുപ്പില്‍ മോദി ഉപയോഗിച്ച ഒരു പ്രധാന പ്രചാരണ തന്ത്രമായിരുന്നു ഇത്.

എന്നാൽ,​ ബി.ജെ.പി സഖ്യകക്ഷിയായ ജനതാദള്‍ യുണൈറ്റഡ് വൈസ് പ്രസിഡണ്ട് പദവി സ്വീകരിച്ച് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച പ്രശാന്ത് കിഷോറിന് പാര്‍ട്ടിക്ക് വേണ്ടി തന്ത്രങ്ങള്‍ മെനയാന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ വർഷം നിതിഷ് കുമാറിന്റെ ജെഡിയുവിൽ ചേർന്ന അദ്ദേഹം ഇപ്പോൾ ജെഡിയു വൈസ് പ്രസിഡന്റാണ്. 2021ലെ പശ്ചിമ ബംഗാളിൽ തൃണമൂൽകോൺഗ്രസിന്റെ പ്രചരണത്തിലാണ് ഐ-പാക്ക് ഇപ്പോൾ.

അതേസമയം,​ പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ടു നിതീഷുമായി ഉടക്കി നിൽക്കുകയാണ് പ്രശാന്ത് കിഷോർ. കിഷോറിന് ആവശ്യമെങ്കില്‍ പാര്‍ട്ടി വിടാമെന്ന് മുതിര്‍ന്ന നേതാവ് സഞ്ജയ് സിംഗ് വ്യക്തമാക്കിയിരുന്നു. പൗരത്വ ഭേദഗതി ബില്ലിനെതിരെ അദ്ദേഹം സ്വീകരിച്ച നിലപാട് തെറ്റാണെന്നും സജ്ഞയ് സിംഗ് പറഞ്ഞു. ഇരു സഭകളിലും ജെ.ഡി.യു പൗരത്വഭേദഗതി ബില്ലിനെ അനുകൂലിക്കുകയും എന്നാല്‍ പ്രശാന്ത് കിഷോര്‍ ബില്ലിനെതിരെ രംഗത്തെത്തുകയും ചെയ്തിരുന്നു.