ശബരിമല കേസ്: വാദത്തിന് 23 ദിവസം, വാദത്തിന് ഇരുവിഭാഗങ്ങൾക്കും 10 ദിവസം വീതം
Saturday 18 January 2020 12:35 AM IST
ന്യൂഡൽഹി: ശബരിമല ഉൾപ്പെടെയുള്ള കേസുകളിൽ മതാചാരങ്ങളുമായി ബന്ധപ്പെട്ട് ഉയർന്ന നിയമപ്രശ്നങ്ങളിൽ വാദത്തിന് 23 ദിവസം വേണമെന്ന് ഒൻപതംഗ ഭരണഘടനാബെഞ്ചിനോട് ആവശ്യപ്പെടാൻ അഭിഭാഷകർ തീരുമാനിച്ചതായി സൂചന. അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള വാദങ്ങൾക്ക് 10 ദിവസം വീതവും മറുവാദത്തിന് മൂന്നു ദിവസവും ആയിരിക്കും അനുവദിക്കുക.
വിശാല ബെഞ്ചിലേക്ക് കൈമാറിയ ഏഴ് ഭരണഘടനാ പ്രശ്‌നങ്ങൾ സംബന്ധിച്ച് അഭിഭാഷകർ ഇന്നലെ യോഗം ചേർന്നു. പരിഗണനാ വിഷയങ്ങളായി ഉൾപ്പെടുത്തേണ്ടവ സംബന്ധിച്ച നിർദേശങ്ങൾ അഭിഭാഷകർ നൽകി. ഇത് ക്രോഡീകരിച്ച് കോടതിക്ക് സമർപ്പിക്കാൻ മുതിർന്ന അഭിഭാഷകൻ വി.ഗിരിയെ യോഗം ചുമതലപ്പെടുത്തി. യോഗ തീരുമാനങ്ങൾ സുപ്രീംകോടതിയെ അറിയിക്കും. ഇക്കാര്യത്തിൽ അന്തിമതീരുമാനം ഒൻപതംഗബെഞ്ച് എടുക്കും. അതിനുശേഷം വാദത്തിലേക്ക് കടക്കും.