പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും സുരക്ഷയൊരുക്കിയ മുൻ കമാൻഡോ ഇവിടെയുണ്ട്, റൈഫിളും പിസ്റ്റളും പിടിച്ച കൈകൾ ഇന്ന് മറ്റൊരു തിരക്കിലാണ്

Saturday 25 January 2020 2:32 PM IST
സേവന കാലയളവിൽ ചിത്രരചനാ മത്സരത്തിൽ ഒന്നാമതെത്തിയതിനുള്ള അവാർഡ്ദാന ചടങ്ങിൽ രാഷ്‌ട്രപതിയായിരുന്ന പ്രണബ് മുഖർജിക്ക് അദ്ദേഹത്തിന്റെ ചിത്രം സമ്മാനിക്കുന്നു.

ചാരുംമൂട്: പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കുമുൾപ്പെടെയുള്ള പ്രമുഖർക്ക് സുരക്ഷയൊരുക്കിയ മുൻ കമാൻഡോ രാധാകൃഷ്ണൻ ഇന്ന് പുതിയൊരു ദൗത്യത്തിലാണ്. റൈഫിളും പിസ്റ്റളും പിടിച്ച് തഴമ്പിച്ച കൈകൾ നന്ദികേശ ശില്പങ്ങളുടെ നിർമ്മിതിയുടെ തിരക്കിലാണിപ്പോൾ. സ്പെഷൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (എസ്.പി. ജി) മുൻ കമാൻഡോയാണ് ചൂനാട് ഇലിപ്പക്കുളം അനന്തനത്തിൽ റിട്ട. സബ് ഇൻസ്‌പെക്ടർ വി.വി.രാധാകൃഷ്ണൻ. 27 വർഷത്തെ സൈനിക സേവനത്തിന് ശേഷം നാട്ടിലെത്തിയ രാധാകൃഷ്ണൻ പാരമ്പര്യമായി ലഭിച്ച കലാസിദ്ധിയിലേയ്ക്ക് തിരിയുകയായിരുന്നു. ഇതിനകം 23ൽ പരം ഗാംഭീര്യം തുളുമ്പുന്ന നന്ദികേശന്മാർക്ക് ജീവൻ നൽകി. നിരവധി ജീവതകളും ഈ കലാകാരന്റെ കൈകളിൽ കൂടി പിറന്നു.

രാധാകൃഷ്ണൻ നന്ദികേശ ശിൽപ്പത്തിന് നിറം പകരുന്നു

പേരെടുത്ത ശില്പി ചാരുംമൂട് പേരൂർകാരാഴ്മ കൊപ്പാറയിൽ വിശ്വനാഥൻ ആചാരിയുടെ മകൻ രാധാകൃഷ്ണൻ 1989 ലാണ് അതിർത്തി രക്ഷാസേനയായ ഐ.ടി.ബി.പിയിൽ ചേർന്നത്. പിന്നീട് 1995ൽ സ്പെഷ്യൽ റിക്രൂട്ടിംഗിലൂടെ വി.വി.ഐ.പികൾക്ക് സംരക്ഷണം നൽകുന്ന സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിൽ അംഗമായി. പ്രധാനമന്ത്രിമാരായ ചന്ദ്രശേഖർ, ഐ.കെ.ഗുജ്റാൾ, അടൽ ബിഹാരി വാജ്‌പേയ്, മൻമോഹൻ സിംഗ് എന്നിവരുടെ സുരക്ഷാ ടീമിൽ അംഗമായി. സോണിയാ ഗാന്ധിയുടെ സുരക്ഷാ ഗാർഡിലും രണ്ടു വർഷം ഉണ്ടായിരുന്നു. ബി.എസ് സി കമ്പ്യൂട്ടർ സയൻസ് ബിരുദധാരിയായ ഏക മകൻ അനന്തകൃഷ്ണന് കാമ്പസ് ഇന്റർവ്യൂ വഴി ടാറ്റ ടി.സി.എസിൽ സെലക്ഷൻ ലഭിച്ചു. അനന്തകൃഷ്ണനും ചിത്രരചനയിൽ താത്പര്യമുണ്ട്. ഭാര്യ അമ്പിളിയുടെ പിന്തുണയും ചിത്രരചനയിൽ ലഭിക്കുന്നുവെന്ന് രാധാകൃഷ്ണൻ പറയുന്നു.

2016 ൽ സബ് ഇൻസ്‌പെക്ടറായി വിരമിച്ചു. സേവന കാലയളവിൽ ചിത്രരചനാ മത്സരത്തിൽ ഒന്നാമതെത്തി. രാഷ്‌ട്രപതിയായിരുന്ന പ്രണബ് മുഖർജിയുടെ കൈയിൽ നിന്നാണ് അന്ന് അവാർഡ് വാങ്ങിയത്. താൻ വരച്ച പ്രണബ് മുഖർജിയുടെ ചിത്രം അദ്ദേഹത്തിന് ചടങ്ങിൽ സമ്മാനിക്കുകയും ചെയ്തു. കേന്ദ്രമന്ത്രി രാജ് നാഥ് സിംഗിന്റെ ഛായാചിത്രം രാജ്‌നാഥ് സിംഗ് ട്വിറ്ററിലും ഫേസ്ബുക്കിലും പങ്കുവച്ചിരുന്നു. നരേന്ദ്ര മോദി, വി.എസ്.അച്യുതാന്ദൻ, മമ്മൂട്ടി തുടങ്ങിയവരുടെ ചിത്രങ്ങൾ വരച്ചു സൂക്ഷിച്ചിട്ടുണ്ടെന്നും എപ്പോഴെങ്കിലും ഇവർക്ക് നേരിട്ട് നൽകണമെന്നും രാധാകൃഷ്ണൻ പറയുന്നു.

രാധാകൃഷ്ണൻ വരച്ച വി.എസ്.അച്യുതാനന്ദന്റെ ചിത്രം

മുഴുവൻ സമയ ചിത്രരചന

സർവീസിൽ നിന്ന് പിരിഞ്ഞതിന് ശേഷം രാധാകൃഷ്ണൻ മുഴുവൻ സമയവും ചിത്രകലയ്ക്കും നന്ദികേശ നിർമ്മാണത്തിനുമായി മാറ്റി വച്ചു. ക്ഷേത്രങ്ങൾക്ക് വേണ്ടിയാണ് കൂടുതലായും നന്ദികേശനെ നിർമ്മിച്ച് നൽകുന്നത്. ഇപ്പോൾ 40 ഓളം കുട്ടികളെ രാധാകൃഷ്ണൻ ചിത്രകല പഠിപ്പിക്കുന്നുമുണ്ട്.