ഒരു നേതാവില്ല, അതാണ് കോൺഗ്രസിന്റെ പ്രശ്നം: ഒടുവിൽ തുറന്ന് പറഞ്ഞ് കപിൽ സിബൽ
ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനുണ്ടായ നാണംകെട്ട തോൽവിയിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവും അഭിഭാഷകനുമായ കപിൽ സിബൽ. കോൺഗ്രസിന് ഉയർത്തിക്കാട്ടാൻ ഒരു നേതാവില്ലെന്നും അതാണ് പാർട്ടി നേരിടുന്ന പ്രശ്നമെന്നും അതിന് ഉടൻ പരിഹാരം കാണണമെന്നുമായിരുന്നു കപിൽ സിബൽ ഒരു വാർത്താ ഏജൻസിയോട് പ്രതികരിച്ചത്.
ഡൽഹിയിലെ ജനങ്ങൾ ബി.ജെ.പിയെ തോൽപ്പിച്ചുവെന്നും ആ തോൽവി അടുത്തൊന്നും അവസാനിക്കുകയില്ലെന്നും പറഞ്ഞ എൻ.സി.പി അതികായൻ ശരദ് പവാറിന്റെ വാക്കുകളെ കുറിച്ചായിരുന്നു അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്. അതേസമയം, സമൂഹത്തെ വിഭജിക്കുന്ന വിഭാഗീയ രാഷ്ട്രീയമാണ് ബി.ജെ.പി മന്ത്രിമാർ ഉയർത്തിക്കാട്ടുന്നതെന്നും ഇത് ജനങ്ങൾ പരിഗണിക്കുന്നില്ലെന്നും കപിൽ സിബൽ ചൂണ്ടിക്കാട്ടി.
തിരഞ്ഞെടുപ്പിന്റെ സമയത്ത് സമൂഹത്തിൽ വിഭജനം നടത്തിയത് കൊണ്ട് കാര്യമില്ലെന്നും അത് അമിത് ഷായും ബി.ജെ.പിയും മനസിലാക്കണമെന്നും അദ്ദേഹം വിമർശിച്ചു. ബിഹാറിൽ ഈ വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ബി.ജെ.പിക്ക് ഇതേ വിധി തന്നെ നേരിടേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ 70 നിയമസഭാ സീറ്റുകളിൽ 62 സീറ്റിലും ആം ആദ്മി പാർട്ടിയായിരുന്നു വിജയം നേടിയത്. ബി.ജെ.പി 8 സീറ്റുകളിലൊതുങ്ങുകയും ചെയ്തു. അതേസമയം കോൺഗ്രസിന് ഡൽഹിയിൽ ഒറ്റ സീറ്റ് പോലും നേടാനായില്ല.