ലെെംഗിക ബന്ധത്തിനു ശേഷം 20 യുവതികളെ സയനെെഡ് നൽകി കൊലപ്പെടുത്തി, പ്രതിക്ക് ജീവപര്യന്തം
മംഗളൂരു: യുവതികളെ സയനൈഡ് നൽകി കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ്. മോഹൻ കുമാറിനെയാണ് (സയനൈഡ് മോഹൻ-56) മംഗളൂരു അഡീഷണൽ ജില്ലാ ആൻഡ് സെഷൻസ് കോടതി ജീവപര്യന്തം വിധിച്ചത്. കാസർകോട് ബദിയഡുക്ക പഡ്രെയിലെ രാമന്റെ മകളും ബീഡിത്തൊഴിലാളിയുമായ ആരതി നായകിനെ (23) കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ. നേരത്തെ 20 യുവതികളെയാണ് മോഹൻ കുമാർ സയനൈഡ് നൽകി കൊലപ്പെടുത്തിയത്. ബണ്ട്വാൾ കന്യാനയിലെ കായികാദ്ധ്യാപകനാണ് ഇയാൾ.
ജീവപര്യന്തത്തിന് പുറമേ 25,000 രൂപ പിഴയും സയനൈഡ് മോഹന്‍ ഒടുക്കണം. മറ്റ് കേസുകളില്‍ ജയില്‍ ശിക്ഷ അനുഭവിച്ചതിന് ശേഷം ഈ കേസില്‍ ശിക്ഷ ആരംഭിക്കുമെന്ന് ജഡ്ജി സയീദുനിസ പറഞ്ഞു. ഇയാൾക്ക് 5 കേസുകളിൽ വധശിക്ഷയും 13 കേസുകളിൽ ജീവപര്യന്തവും നേരത്തെ വിധിച്ചിട്ടുണ്ട്. 2006 ജനുവരിയിലാണ് ആരതി കൊല്ലപ്പെട്ടത്. മംഗളൂരുവില്‍ ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുന്നതിനിടയിലാണ് ആരതി മോഹന്‍ കുമാറിനെ പരിചയപ്പെടുന്നത്. ആരതിയുമായി സൗഹൃദം സ്ഥാപിച്ച ഇയാള്‍ വിവാഹ വാഗ്ദാനം നല്‍കുകയായിരുന്നു. 2006 ജനുവരി 3ന് വിനോദ യാത്ര പോകുന്നെന്നും പറഞ്ഞാണ് ആരതി വീട്ടില്‍ നിന്നിറങ്ങുന്നത്.
മോഹന്‍കുമാറിനൊപ്പം മൈസൂരുവിലെത്തിയ ഇവര്‍ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. പിറ്റേന്ന് തന്ത്രപൂർവം ആഭരണങ്ങൾ അഴിച്ചു വയ്പ്പിച്ച ശേഷം ആരതിയെയും കൂട്ടി മോഹൻകുമാർ ബസ് സ്റ്റാൻഡിലെത്തി. ഗർഭിണിയാകാതിരിക്കാനുള്ള മരുന്നെന്നു പറഞ്ഞു സയനൈഡ് ഗുളിക നൽകി. ഛർദിക്കാൻ സാദ്ധ്യത ഉള്ളതിനാൽ മാറി നിന്നു കഴിക്കാൻ നിർദേശിച്ചു. തുടർന്നു ശുചിമുറിയിൽ കയറി ഗുളിക കഴിച്ച ആരതി തൽക്ഷണം മരിച്ചു.
ആരതി തിരിച്ചെത്താത്തതിനെ തുടർന്നു കാണാനില്ലെന്നു കാണിച്ച് പിതാവ് ബദിയട്ക്ക പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിൽ അന്വേഷണം എങ്ങുമെത്താതെ നിൽക്കവേയാണ് മൂന്നര വർഷത്തിനു ശേഷം 2009 ഒക്ടോബർ 21ന് മോഹൻ കുമാർ മറ്റൊരു യുവതിയുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസിൽ പിടിയിലാകുന്നത്. ചോദ്യം ചെയ്യലിലാണ് ആരതി അടക്കം 20 യുവതികളെ കൊലപ്പെടുത്തയതായി ഇയാള്‍ മൊഴി നല്‍കിയത്. സുള്ള്യയില്‍ ഹോസ്റ്റല്‍ ജീവനക്കാരി ആയിരുന്ന കാസര്‍കോട് മുള്ളേരിയ കുണ്ടാര്‍ സ്വദേശിനി പുഷ്പാവതിയെ (21) കൊലപ്പെടുത്തിയ കേസില്‍ മാത്രമാണു വിധി പറയാന്‍ ബാക്കിയുള്ളത്.