ഉത്തർപ്രദേശിൽ 3000 ടൺ സ്വർണശേഖരമില്ല,​ സത്യം വ്യക്തമാക്കി ജിയോളജിക്കൽ സർ‌വേ ഒഫ് ഇന്ത്യ ; കണ്ടെത്തിയത് വെറും 160 കിലോഗ്രാം സ്വർണം മാത്രം

Saturday 22 February 2020 10:06 PM IST

ലക്നൗ: ഉത്തർപ്രദേശിലെ സോൻഭദ്ര ജില്ലയിൽ 3000 ടണ്ണോളം വരുന്ന വലിയൊരു സ്വർണഖനി കണ്ടെത്തിയെന്ന് ഇന്ന് രാവിലെ മുതൽ മാദ്ധ്യമങ്ങളിൽ വാർത്തകൾ വന്നിരുന്നു. എന്നാൽ സംഭവത്തിൽ വൈകിട്ടോടെ വ്യക്തത വരുത്തി ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ വിശഷദീകരണം വന്നു,​ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിൽ നിന്നുള്ള ആരും ഇത്തരത്തിലൊരു വിവരം നൽകിയിട്ടില്ലെന്ന് ജി.എസ്.ഐ ഡയറക്ടർ ജനറൽ എം ശ്രീധർ ദേശീയ വാർത്ത ഏജൻസിയായ പി ടി ഐയോട് പറഞ്ഞു.

ഇന്ത്യയുടെ മൊത്തം കരുതൽ സ്വർണ ശേഖരത്തിന്‍റെ അഞ്ചിരട്ടിയായിരുന്നു സോൺ പഹാദി, ഹാർഡി മേഖലകളിലായി കണ്ടെത്തിയ സ്വർണ നിക്ഷേപമെന്ന് ആയിരുന്നു വാർത്ത. ലോക ഗോൾഡ് കൗൺസിലിന്‍റെ കണക്കനുസരിച്ച് ഇന്ത്യയിൽ നിലവിൽ 626 ടൺ സ്വർണശേഖരം ഉണ്ട്. പുതിയതായി കണ്ടെത്തിയ സ്വർണശേഖരം ഈ കരുതൽ ശേഖരത്തിന്‍റെ അഞ്ചിരട്ടിയാണെന്നും ഏകദേശം 12 ലക്ഷം കോടി രൂപയാണ് ഇതിന് കണക്കാക്കുന്നതെന്നും ആയിരുന്നു അധികൃതർ വ്യക്തമാക്കിയത്. എന്നാൽ, ഇതിനെയെല്ലാം നിഷേധിച്ചാണ് ജി എസ് ഐയുടെ റിപ്പോർട്ട്.

സോൺ പഹാദിയിൽ നിന്ന് 2943.26 ടൺ സ്വർണവും ഹാർഡി ബ്ലോക്കിൽ 646.16 കിലോഗ്രാം സ്വർണവും കണ്ടെത്തിയതായി ആയിരുന്നു അധികൃതർ അറിയിച്ചത്. എന്നാൽ, ഇതിനെയെല്ലാം പൂർണമായി നിഷേധിച്ച ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ 160 കിലോഗ്രാം സ്വർണമാണ് കണ്ടെത്തിയതെന്ന് വ്യക്തമാക്കിയിരിക്കുന്നത്.

1992-93 കാലഘട്ടത്തിലാണ് സോൺഭദ്രയിൽ സ്വർണ ശേഖരം കണ്ടെത്തുന്നതിനുള്ള പ്രവർത്തനങ്ങൾ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ആരംഭിച്ചത്. സ്വർണത്തിനു പുറമേ മറ്റ് ചില ധാതുക്കളും ഈ പ്രദേശത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. ബ്രിട്ടീഷുകാർ ഇന്ത്യ ഭരിച്ചിരുന്ന കാലത്ത് തന്നെ സ്വർണത്തിന്റെ സാന്നിദ്ധ്യം ഇവിടെ കണ്ടെത്തിയിരുന്നു. എന്നാൽ തൊണ്ണൂറുകളുടെ ആരംഭകാലത്താണ് ഇവിടെ സ്വർണ നിക്ഷേപമുണ്ടെന്ന് കരുതി ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ പഠനങ്ങൾ ആരംഭിച്ചിരുന്നു സോൻഭദ്ര മേഖലയിൽ സ്വർണ ശേഖരം കണ്ടെത്തുന്നതിനുള്ള നടപടികൾ ആദ്യമായി ആരംഭിച്ചത് ബ്രിട്ടീഷുകാരാണ്. ഉത്തർപ്രദേശിലെ ഏറ്റവും വലിയ രണ്ടാമത്തെ ജില്ലയായ സോൻഭദ്ര പടിഞ്ഞാറൻ മധ്യപ്രദേശ്, തെക്കൻ ഛത്തീസ്‌ഗഢ്, തെക്ക്-കിഴക്കൻ ജാർഖണ്ഡ്, കിഴക്കൻ ബീഹാർ എന്നീ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ഏക ജില്ല കൂടിയാണ്.

.