മകന് മെഡിക്കൽ ബാഗ് വാങ്ങാൻ ബൈക്കിൽ പോയ പിതാവ് ലോറിയിടിച്ച് മരിച്ചു
തൊടുപുഴ: രോഗിയായ മകന് മെഡിക്കൽ ബാഗ് വാങ്ങാൻ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പോകുന്നതിനിടെ ബൈക്കിൽ ലോറിയിടിച്ച് പിതാവ് മരിച്ചു. തൊടുപുഴ അഞ്ചിരി അള്ളുങ്കൽ എബ്രഹാമാണ് (വക്കച്ചൻ- 54) മരിച്ചത്. വ്യാഴാഴ്ച്ച ഉച്ചയോടെ പാല കിഴതടിയൂർ റൗണ്ടാനയിലായിരുന്നു അപകടം. കാരിത്താസ് ആശുപത്രിയിൽ പോയ ശേഷം തൊടുപുഴയ്ക്ക് മടങ്ങുകയായിരുന്നു എബ്രഹാം. പാലാ കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് സമീപം കിഴതടിയൂർ ബൈപാസിലെ റൗണ്ടാന തിരിയുന്നതിനിടെ ബൈക്ക് തൊടുപുഴ ഭാഗത്ത് നിന്നെത്തിയ ലോറിയ്ക്ക് അടിയിൽപ്പെട്ടു. കുടുങ്ങിയ ബൈക്കുമായി അൽപദൂരം മുന്നോട്ടുപോയ ശേഷമാണ് ലോറി നിന്നത്. ഗുരുതരമായി പരിക്കേറ്റ എബ്രഹാമിനെ നാട്ടുകാരും പൊലീസും ചേർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിയും രാത്രി മരിച്ചു. എബ്രഹാമിന്റെ മകൻ ഗുരുതര രോഗം ബാധിച്ചു ചികിത്സയിലാണ്. കൂലിപ്പണിയെടുത്താണ് മകന്റെ ചികിത്സയും വീട്ടുചെലവുകളും ഇദ്ദേഹം നടത്തിയിരുന്നത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം സംസ്‌കരിച്ചു. ഭാര്യ: റോസിലി. മക്കൾ: ജോയ്‌സി, ജോജി.