അങ്ങനെ തോന്നിയത് അവളോടും ഭാര്യയോടും, ഇതൊക്കെ ശാരീരികമായ കൗതുകം മാത്രം, വിവാഹേതര ബന്ധങ്ങൾ മടുത്തെങ്കിലും ഒഴിവാക്കാത്തത് ആ കാരണം കൊണ്ട്

Tuesday 05 May 2020 3:26 PM IST

ഏതൊരാൾക്കും രണ്ട് മുഖമുണ്ടെന്ന് പറയാറുണ്ട്. നമ്മളുമായിട്ട് എത്രയടുത്ത വ്യക്തിയായാൽ പോലും അയാൾക്ക് നമ്മളറിയാത്തൊരു മുഖം ഉണ്ടാകാറുണ്ട്. ഉദാഹരണത്തിന് സമൂഹത്തിന്റെ മുന്നിൽ സൽസ്വഭാവിയും നല്ല മകനും,സ്നേഹനിധിയായ ഭർത്താവും, ഉത്തരവാദിത്തമുള്ള പിതാവുമൊക്കെയായ ഒരാൾക്ക് ചിലപ്പോൾ ഒന്നിലധികം സ്ത്രീകളുമായി ബന്ധമുണ്ടായേക്കാം. അത്തരത്തിൽ താൻ കണ്ടൊരു പുരുഷനെക്കുറിച്ച് കൗൺസിലിംഗ് സൈക്കോളജിസ്റ്റായ കലാ മോഹൻ എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

വിവരങ്ങൾ, വിവരണങ്ങൾ, അതേ പോലെ എഴുതി ഇടാൻ ഒരു കൗൺസിലർ നിൽക്കില്ല..ഞാനുമതേ.. അവനല്ലേ എന്ന് തിരക്കേണ്ട.. ഇത്, അവനല്ല.... ? ഒന്നിലധികം അവന്മാർ.... ::::::++++:::::+::::::::::++++++:+++++++::::+++:

എന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത പുരുഷൻ, ഒരു സുഹൃത്താണ് . പൊതുവെ പെണ്ണുങ്ങളുടെ മനഃശാസ്ത്രം എന്നാൽ, ഉശിരുള്ള ആണുങ്ങളോടുള്ള ഒരു മമത ആണ്.. ആ വാക്കുകളിലൂടെ പറഞ്ഞാൽ, അവന്റെ പിന്നാലെ നടന്ന പെണുങ്ങളുടെ പേരും വിവരവും അറിഞ്ഞാൽ ഞെട്ടും..

ഞാൻ പരിചപ്പെടുമ്പോൾ, ഡിസി ബുക്സിന് വേണ്ടി കേസുകൾ എഴുതാനുള്ള സഹായം അദ്ദേഹം ചെയ്തു.. നിരവധി കുറ്റകൃത്യങ്ങളുടെ യഥാർത്ഥ വിവരവും ഒട്ടും പ്രതീക്ഷിക്കാതെ എനിക്കു കിട്ടി...

ഞാൻ ഒറ്റ തവണ വിളിച്ചാൽ ഫോൺ എടുക്കുന്ന അദ്ദേഹം, പെണ്ണിന്റെ പേരിൽ നിരവധി തവണ വന്ന കോളുകൾ അലസമായി ഉപേക്ഷിച്ചു ഇടുന്നത് കണ്ടപ്പോൾ ഒരു കൗതുകം തോന്നി..

'എന്റെ ഒരു മേലുദ്യോഗസ്ഥ.. ' അഭിമാനത്തോടെ അയാൾ വിവരങ്ങൾ നൽകി..

പറഞ്ഞപ്പോൾ എനിക്കു അറിയുന്ന സ്ത്രീ.. കുറച്ചു വ്യക്തിപരമായ പ്രശ്നം ഉണ്ടായിരുന്ന സമയത്തു എന്നെ അവർ ആശ്രയിച്ചു.. മേലുദ്യോഗസ്ഥ, അവിവാഹിത, ആരോഗ്യവതി.. പിന്നെ, പെട്ടന്ന് മറ്റുള്ളവരോട് വഴങ്ങാത്ത പ്രകൃതം.. എനിക്കു അതായിരുന്നു, ഉത്സാഹം.. പക്ഷെ പുള്ളിക്കാരി ഒരൽപ്പം മുന്നിലേയ്ക്ക് എത്തി.. അല്പമെന്ന് അല്ല, അമിതമായി അടുപ്പം ഉണ്ടായി.. ഒരാൾക്കും പിടിതരാത്ത അവർ ഏതാണ്ട് പ്രാർത്ഥന പോലെ എന്നെ കാണാൻ തുടങ്ങി..

..എനിക്കു വേണ്ടി സമ്മാനങ്ങൾ വാങ്ങുക, ഔദ്യോഗികമായ സഹായങ്ങൾ ചെയ്യുക.. വീട്ടിൽ ചെന്നാൽ തനി ഭാര്യയെ പോലെ.. നല്ലൊന്നര പാചക റാണിയാണ്.. കഷ്ടമാണ് വിവാഹം നടക്കാതെ ജീവിതം പോയത്.. ''

നിങ്ങൾക്ക് തിരിച്ചു സ്‌നേഹിച്ചൂടെ? ഞാനെന്ന കൗൺസിലറും സുഹൃത്തും അയാളോട് കൂടുതൽ ചോദ്യങ്ങളിട്ടു.. വ്യക്തികളെ പഠിക്കാൻ കിട്ടുന്ന അവസരങ്ങൾ..

''ഭാര്യയോടുള്ള പ്രതിബദ്ധത മാത്രമല്ല, അവരുടെ കാര്യങ്ങൾ എല്ലാം ഭംഗിയായി നോക്കുന്നുണ്ട്.. കുറ്റബോധവുമില്ല.. അവർ എന്റെ ചുറ്റിക്കളികൾ ഒന്നും തന്നെ അറിയുകയുമില്ല.. പ്രശ്നം ഞാൻ തന്നെ ! ഭാര്യയോടും എന്റെ ആദ്യകാമുകിയോടും മാത്രമേ ഹൃദയത്തിൽ തൊട്ട് സ്‌നേഹം വന്നിട്ടുള്ളൂ.. ഇതൊക്കെ ശാരീരികമായ കൗതുകം മാത്രം..'' എങ്കിൽ അവരെ ഒഴിവാക്കാൻ നോക്കിക്കൂടെ ഒറ്റ വാക്കിൽ? എന്തിന് ആ സ്ത്രീയെ പുറകെ നടത്തുന്നു? അവരെ കൊണ്ടുള്ള ഔദ്യോഗിക പ്രയോജനങ്ങൾ പോകും അല്ലേ? പേടിയാണോ അവരെ?

സ്ത്രീ സഹജമായ ദേഷ്യത്തോടെ ഞാൻ ചോദിച്ചു..

''ഒരിക്കലും ഇല്ല, അവർ എനിക്കിട്ട് പണിഞ്ഞാൽ തിരിച്ചു ഞാൻ എന്റെ പഴയകാല ഗുണ്ടായിസം വീണ്ടെടുക്കും.. കൈവെട്ടി ഞാൻ മാറ്റും.. ''

ആ പറഞ്ഞത് ഞാൻ വിശ്വസിക്കും.. പ്രത്യേകിച്ച് അയാളുടെ ഭൂതകാലം എനിക്കു അറിയാവുന്നത് കൊണ്ട്..

പിന്നെന്താ? ''മടുത്തു എന്നുള്ളത് സത്യമാണ്, പക്ഷെ ഒരു പെണ്ണിനേയും ഞാൻ അങ്ങനെ പറഞ്ഞു കളയാറില്ല... അതിരാവിലെ എഴുനേൽക്കുമ്പോ മുതൽ ഈശ്വരനെ വിളിക്കുന്നതാണ് ഞാൻ.. പിന്നാലെ ഇങ്ങനെ എനിക്കു വേണ്ടി എന്തും ചെയ്യാൻ നടക്കുന്ന ഒരാളെ കളഞ്ഞാൽ ഉണ്ടാകുന്ന ശാപം താങ്ങാൻ വയ്യ...!

ഞാൻ തലയിൽ കൈവെച്ചു പോയി.. എനിക്കു അവനെ അറിയാൻ ഒരുപാട് ആഗ്രഹം തോന്നി..

അവനിലെ പലമുഖങ്ങൾ, ഓരോരുത്തരോടും പല സമീപനങ്ങൾ..

'' ഭാര്യ ചൊവ്വയും വെള്ളിയും എനിക്കായ് പ്രത്യേക പൂജ ചെയ്യാറുണ്ട്, അതും കാരണമാകാം മറ്റൊരു ഒരു പെണ്ണിനോടും മനസ്സ് കൊണ്ടൊരു അടുപ്പം ഉണ്ടാകാത്തത്..! '

നിങ്ങളെന്തിനാണ് ഈശ്വരന്മാരെ ഇതിനൊക്കെ കൂട്ട് പിടിക്കുന്നത്? കാര്യം കണ്ടു കഴിഞ്ഞാൽ മടുക്കുക എന്നത് പുരുഷവർഗ്ഗത്തിന്റെ രീതി അല്ലേ.. എന്നിലെ ഫെമിനിസ്റ്റ്..

'ഞാൻ ഇപ്പോഴേ ആത്മീയതയുടെ വഴിയിലാണ്, പിള്ളേരെ ഒരു വഴിയിൽ എത്തിച്ചാൽ ഹിമാലയത്തിലോട്ടു ഒരു പോക്കാണ്.. '

ഇത് പറയുമ്പോൾ വീണ്ടും ആ സ്ത്രീയുടെ കോളുകൾ വരുന്നുണ്ടായിരുന്നു.ഞാൻ എത്ര പറഞ്ഞിട്ടും അയാളത് എടുത്തില്ല.. മറ്റന്നാൾ വീട്ടിൽ പോയി കാണുന്നുണ്ട്, അത് മതി... ഇന്നലെ അവർക്ക് ഓഫീസിൽ വെച്ചു എന്തോ ശാരീരിക അസ്വസ്ഥത വന്നു ലീവ് എടുത്തു പോയി.. ഞാൻ വിളിക്കാനൊന്നും പോയില്ല.. അതിന്റെ പരിഭവം ആയിരിക്കും... !

സത്യത്തിൽ ലൈംഗികപരമായി നോക്കിയാൽ അവർക്ക് ഞാൻ പോരാ.. കൊച്ചു പയ്യന്മാർ ആണ് നല്ലത്, ഞാനത് അവരോടു തുറന്നു പറഞ്ഞത് സങ്കടം ആയതേ.. മനുഷ്യാ, അതവർക്ക് നിങ്ങളോട് മാത്രമുള്ള ആസക്തി ആന്നെന്നു പറയണമെന്നുണ്ട്.. പക്ഷെ, അതൊന്നും അയാളിൽ അവരോടുള്ള സമീപനത്തിൽ ചലനം ഉണ്ടാക്കാൻ പോകുന്നില്ല...

. പിന്നെ വന്ന കോള് അയാളെടുത്ത് സൗഹൃദത്തോടെ സംസാരിക്കാൻ തുടങ്ങി..

'സുഹൃത്തിന്റെ ഭാര്യയാണ്, അവൻ വിദേശത്താണ്, നമ്മളെ കൊണ്ടാകുന്ന ചില്ലറ സഹായങ്ങൾ.. ' കണ്ണിറുക്കി ചിരിച്ചു അയാളത് പറഞ്ഞപ്പോൾ അറച്ചു പോയ്..

പോകട്ടെ, മോൾടെ സ്‌കൂളിലെ പരിപാടി ആണിന്ന്.. നോക്ക്, അവളുടെ ഫോട്ടോ എന്ന് പറഞ്ഞു അച്ഛന്റെ അഭിമാനത്തോടെ എന്നെ ഫോൺ ഗാലറി കാണിച്ചപ്പോ അയാൾക്ക് മറ്റൊരു മുഖമായിരുന്നു..

' നാട്ടിൽ നിന്നും പെങ്ങളും അളിയനും വന്നിട്ടുണ്ട്.. അവരെയും കൂട്ടി വേണം പോകാൻ.. ഉത്തരവാദിത്വമുള്ള ആങ്ങള, എന്നോട് പെങ്ങളുടെ വീട്ടിൽ കുരുമുളക് കൃഷി ഉള്ള കാര്യങ്ങൾ വരെ പറഞ്ഞു..

എന്നെ പഠിക്കാൻ തോന്നുന്നു എങ്കിൽ കൂടുതൽ വിവരം തരാം.. അധോലോകത്തിന്റെ കളികൾ അറിയണോ? ചിരിച്ചു കൊണ്ട് അവൻ ചോദിച്ചു.. ഭാവിയിൽ അവൻ ദിവ്യൻ ആകുമെന്ന് പറയുന്നു.. സന്യാസിക്ക് തെമ്മാടി ആകാം, തെമ്മാടിക്ക് സന്യാസി ആകാൻ പറ്റുമോ? സുരേഷ് ഗോപിയുടെ ഡയലോഗ് ഞാൻ ഓർത്തു കൊണ്ടേ ഇരുന്നു... കല, കൗൺസലിംഗ് സൈക്കോളജിസ്റ്റ്