ആരാണ് എപ്പോഴും കൂടെ ഉള്ളതെന്നും നമ്മളെ ഓരോരുത്തരെയും ഈ മഹാമാരി ഓർമിപ്പിച്ചു കൊണ്ടേയിരിക്കുന്നു, നന്ദി ലാലേട്ടാ, ആ കരുതലിനും കറയില്ലാത്ത ആ സ്നേഹത്തിനും: വിധുപ്രതാപ്

Tuesday 05 May 2020 5:59 PM IST

ലോകം മുഴുവൻ കൊവിഡ് ബാധിച്ചിരിക്കുന്ന ഈ അവസ്ഥയിൽ സിനിമാ താരങ്ങൾ എല്ലാം തങ്ങളാലാവും വിധം എല്ലാവരെയും സഹായിക്കുന്നുണ്ട്. കേരളത്തിൽ സർക്കാരിനൊപ്പം ഏറ്റവും കൂടുതൽ സഹായവുമായി നിൽക്കുന്ന നടനാണ് മോഹൻലാൽ. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നിരവധി വീഡിയോകൾ പുറത്തിറക്കിയ അദ്ദേഹം അതോടൊപ്പം തന്നെ കേരളത്തിനകത്തും പുറത്തുമായി ജോലിചെയ്യുന്ന ആരോഗ്യ പ്രവർത്തകരെയും നഴ്സുമാരെയും രോഗബാധിതരായ ആളുകളെയും ഫോണിൽ വിളിച്ച് അവർക്ക് മാനസിക പിന്തുണ നൽകിയിരുന്നു.

ഇപ്പോൾ ഗായകൻ വിധു പ്രതാപിനെ തേടി മോഹൻലാലിന്റെ ഫോൺ കോൾ എത്തിയിരിക്കുകയാണ്. അതിന്റെ സന്തോഷം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരിക്കുകയാണ് വിധുപ്രതാപ്.

പലപ്പോഴും ചെറിയ ചില കരുതലുകൾ ആണ് നമ്മളെ ഒരുപാട് സന്തോഷിപ്പിക്കുന്നത്, മനസ്സ് നിറക്കുന്നത്. എന്താണ് ഏറ്റവും വിലപ്പെട്ടതെന്നും ആരാണ് എപ്പോഴും കൂടെ ഉള്ളതെന്നും നമ്മളെ ഓരോരുത്തരെയും ഈ മഹാമാരി ഓർമിപ്പിച്ചു കൊണ്ടേയിരിക്കുന്നു. സുഖമായിരിക്കുന്നോ എന്ന് ചുറ്റുമുള്ളവരെ എല്ലാം വിളിച്ചന്വേഷിക്കാൻ ഉള്ള മനസ്സ് കാണിച്ച പ്രിയപ്പെട്ട ലാലേട്ടന് ഹൃദയം നിറയെ സ്നേഹം....ഒട്ടും പ്രതീക്ഷിക്കാത്ത സമയത്താണ് അങ്ങനെ ഒരു സ്നേഹാന്വേഷണം ഇന്നെന്നെ തേടി വന്നത്. നന്ദി ലാലേട്ടാ, ആ കരുതലിനും കറയില്ലാത്ത ആ സ്നേഹത്തിനും ❤️✨

വിധു പ്രതാപ് നാലാം ക്ലാസില്‍ പഠിക്കുമ്പോളാണ് മോഹൻലാലിന്റെ "പാദമുദ്ര" എന്ന സിനിമയില്‍ ആദ്യമായി ഗാനം ആലപിച്ചത്. അക്കാലത്തെ ഓർമ്മ ചിത്രവും വിധു പോസ്റ്റുചെയ്തിട്ടുണ്ട്.. 17-‍ാമത്തെ വയസ്സില്‍ ഏഷ്യാനെറ്റ് ടി വിയുടെ "വോയ്സ് ഒഫ് ദി ഇയര്‍" എന്ന പരിപാടിയില്‍ ഒന്നാം സ്ഥാനത്തിന് അര്‍ഹനായി. സംഗീതസം‌വിധായകന്‍ ദേവരാജന്‍ മാഷുടെ ശിഷ്യനായിരുന്നു.