യു.പി സർക്കാരിന്റെ തൊഴിലാളിവിരുദ്ധ നിയമം പിൻവലിച്ചു

Monday 18 May 2020 2:33 AM IST
UP GOV

ലക്‌നൗ: ഉത്തർപ്രദേശിൽ ദൈനംദിന ജോലി സമയം 8 മണിക്കൂറിൽ നിന്ന് 12 മണിക്കൂറായിക്കൊണ്ടുള്ള നിയമം യോഗി ആദിത്യനാഥ് പിൻവലിച്ചു. നിയമത്തിനെതിരെ തൊഴിലാളി സംഘടനകൾ കോടതിയെ സമീപിച്ചതോടെയാണിത്.

1948ലെ ഫാക്ടറി നിയമത്തിലെ വ്യവസ്ഥകൾ ദുർബലപ്പെടുത്തുന്ന വിജ്ഞാപനമാണ് മേയ് എട്ടിന് സർക്കാർ പാസാക്കിയത്. ഇതുപ്രകാരം, തൊഴിലാളികളുടെ ജോലി സമയം കൂട്ടുകയും ഫാക്ടറി ഉടമകൾക്ക് ഇളവുകൾ നൽകുകയും ചെയ്തു.

ഇതിനെതിരെ യു.പി വർക്കേഴ്സ് ഫ്രണ്ട് എന്ന സംഘടന അലഹബാദ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.

തുടർന്ന് കോടതി തൊഴിൽ സമയം വർദ്ധിപ്പിക്കാനുള്ള വിജ്ഞാപനം പിൻവലിക്കാൻ സർക്കാരിനോട് നിർദ്ദേശിച്ചു. കേസ് വീണ്ടും പരിഗണിക്കാനിരിക്കെയാണ് സർക്കാർ വിജ്ഞാപനം പിൻവലിച്ചത്.

ബി.എം.എസ് പ്രക്ഷോഭത്തിൽ

യു.പി, മദ്ധ്യപ്രദേശ്, ഗുജറാത്ത് തുടങ്ങിയ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ തൊഴിലാളി വിരുദ്ധ നടപടികൾക്കെതിരെ ആർ.എസ്.എസിന്റെ തൊഴിലാളി സംഘടനയായ ബി.എം.എസ് പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തിരുന്നു. ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്തതും ജനാധിപത്യവിരുദ്ധ രാജ്യങ്ങളിൽ പോലും നടപ്പാക്കാത്തതുമായ കാര്യങ്ങളാണ് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നടക്കുന്നതെന്നാണ് ബി.എം.എസ് ആരോപിച്ചത്.