ലോക്ക്ഡൗൺ നാലു ഘട്ടവും പ്രതീക്ഷിച്ച ഫലം നല്‍കിയില്ല, കേന്ദ്രത്തിൻെറ പ്ലാൻ ബി എന്താണെന്ന് വെളിപ്പെടുത്തണമെന്ന് രാഹുൽ

Tuesday 26 May 2020 2:11 PM IST

ന്യൂഡല്‍ഹി: രാജ്യത്ത് ലോക്ക്ഡൗണ്‍ പൂര്‍ണ പരാജയമാണെന്നും മോദി സര്‍ക്കാർ പ്രയോഗിച്ച തന്ത്രങ്ങള്‍ പാളിയെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ലോക്ക്ഡൗണ്‍ പരാജയപ്പെട്ടെന്നും അതിവേഗമാണ് കേസുകള്‍ വര്‍ദ്ധിച്ചുവരുന്നതെന്നും രാഹുല്‍ പറഞ്ഞു. അതിര്‍ത്തിയില്‍ എന്താണ് സംഭവിച്ചതെന്ന് സര്‍ക്കാര്‍ ജനങ്ങളോട് പറയണം.നേപ്പാളിലും ലഡാക്കിലും എന്താണ് സംഭവിക്കുന്നതെന്ന് സുതാര്യതയോടെ പറയണമെന്നും അദ്ദേഹം മാദ്ധ്യമപ്രവർത്തകരുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ പറഞ്ഞു

നാലു ഘട്ട ലോക്ക്ഡൗണിലും പ്രതീക്ഷിച്ച ഫലം നല്‍കിയില്ല. കൊറോണയെ പിടിച്ചുകെട്ടുമെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടിരുന്നു. അത് സംഭവിച്ചില്ല. രോഗം തടയുന്നതിനെക്കുറിച്ചോ, കുടിയേറ്റത്തൊഴിലാളികളുടെ ദുരിതം സംബന്ധിച്ചോ, ചെറുകിട-ഇടത്തരം സംരംഭങ്ങളെ പിന്തുണക്കുന്നതുമായിട്ടോ ബന്ധപ്പെട്ടുള്ള കാര്യങ്ങളിൽ എന്താണ് സര്‍ക്കാര്‍ ചിന്തിക്കുന്നത്. അടുത്ത ഘട്ടത്തിലെ സര്‍ക്കാരിർ തന്ത്രങ്ങള്‍ ഞങ്ങള്‍ക്ക് അറിയേണ്ടതുണ്ടെന്നും രാഹുൽ പറഞ്ഞു.

കേന്ദ്രസർക്കാർ പ്ലാന്‍ ബി എന്താണെന്ന് വെളിപ്പെടുത്തണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് കുറച്ച് സംസ്ഥാനങ്ങള്‍ ഭരിക്കുന്നുണ്ട്. ഈ പ്രതിസന്ധിയെ അതിജീവിക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ നേരിട്ട് പണം നല്‍കുന്നു. കര്‍ഷകരെ സഹായിക്കുന്നു. എന്നാല്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തില്‍ നിന്ന് പിന്തുണ ലഭിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

വൈറസ് അതിവേഗം പടര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ ലോക്ക്ഡൗണ്‍ പിന്‍വലിക്കാന്‍ പോകുന്ന ഏകരാജ്യമാണ് ഇന്ത്യ. 21 ദിവസം കൊണ്ട് കൊറോണയെ പരാജയപ്പെടുത്തുമെന്നായിരുന്നു പ്രധാമന്ത്രി രാജ്യത്തോട് പറഞ്ഞത്. ഈ അവകാശവാദം പരാജയപ്പെട്ടതായി പ്രധാനമന്ത്രി ഇത് അംഗീകരിച്ചു. ഇതോടെ അദ്ദേഹം പിന്നോട്ട്‌പോയി. ആക്രമിച്ച് കളിക്കണമെന്ന് ഈ അവസരത്തില്‍ പ്രധാനമന്ത്രിയോട് താന്‍ ആവശ്യപ്പെടുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.