'ഞങ്ങൾ പുരോഗതിയുടെ പാതയിൽ മുന്നോട്ട് പോകും, വിജയം നമ്മുടേതായിരിക്കും', സർക്കാരിന്റെ ഒന്നാം വാർഷികത്തിൽ ജനങ്ങൾക്ക് കത്തെഴുതി പ്രധാനമന്ത്രി
ഡൽഹി: സർക്കാരിന്റെ ഒന്നാം വാർഷികത്തിൽ ജനങ്ങൾക്ക് കത്തെഴുതി പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു വർഷത്തിനുള്ളിൽ കേന്ദ്രസർക്കാർ കൈവരിച്ച നേട്ടങ്ങൾ വിശദീകരിച്ചുകൊണ്ടാണ് പ്രധാനമന്ത്രിയുടെ കത്ത്. രാജ്യത്തിനായുള്ള തന്റെ സാമ്പത്തിക വീക്ഷണവും വെല്ലുവിളികളും കത്തിൽ പ്രതിപാദിക്കുന്നുണ്ട്.കൊവിഡിനെതിരായ യുദ്ധം നീണ്ടുനിൽക്കുന്നതാണെന്നും ഇപ്പോഴത്തെ തിരിച്ചടി ദുരന്തങ്ങളിലേക്ക് നയിക്കാൻ പാടില്ലെന്നും കത്തിലൂടെ പ്രധാനമന്ത്രി പറയുന്നു.
'നിരവധിപേർ ഈ പ്രതിസന്ധിയിൽ ക്ലേശം സഹിച്ചു. തൊഴിലാളികളും ചെറുകിട കച്ചവടക്കാരും സ്വയംതൊഴിൽ കണ്ടെത്തുന്നവരും ബുദ്ധിമുട്ടി. ജനങ്ങളുടെ ആത്മവിശ്വാസവും ക്ഷമയും ഇന്ത്യയെ സഹായിച്ചെന്നും മോദി കത്തിൽ കുറിച്ചിട്ടുണ്ട്.
കൊവിഡ് മൂലമുണ്ടായ പ്രതിസന്ധിയെ പരാമർശിച്ച പ്രധാനമന്ത്രി, ദിവസവേതന തൊഴിലാളികളുടെ ദുരിതങ്ങൾ ലഘൂകരിക്കുന്നതിന് ഏകീകൃതവും നിശ്ചയദാർഢ്യത്തോടെയും സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്നും പറഞ്ഞു. 130 കോടി ഇന്ത്യക്കാരുടെ കരുത്തിൽ സാമ്പത്തിക വഴിത്തിരിവുണ്ടാകും. ഇത് ലോകത്തെ അതിശയിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. 'ലോകം പ്രതീക്ഷിച്ചിരുന്നത് കൊവിഡ് ഏറ്റവും കൂടുതൽ ബാധിക്കുന്നത് ഇന്ത്യയെ ആയിരിക്കുമെന്നാണ്. എന്നാൽ ഇന്ത്യക്കാർ പൂർണ ആത്മവിശ്വാസത്തിലൂടെയും ഊർജസ്വലതയിലൂടെയും ലോകം നമ്മെ നോക്കികാണുന്ന രീതിയെ മാറ്റിമറിച്ചു.
ലോകത്തിലെ ശക്തവും സമ്പന്നവുമായ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യക്കാരുടെ കൂട്ടായ ശക്തിയും കഴിവും സമാനതകളില്ലാത്തതാണെന്ന് നിങ്ങൾ തെളിയിച്ചിട്ടുണ്ട്. നിലവിലെ പ്രതിസന്ധിയിൽ ആർക്കും അസൗകര്യമോ അസ്വസ്ഥകളോ ഉണ്ടായിട്ടില്ലെന്ന് അവകാശപ്പെടാനില്ല. നമ്മുടെ നാട്ടുകാർ വളരെയധികം കഷ്ടപ്പാടുകൾ അനുഭവിച്ചിട്ടുണ്ട്. അവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ ഞങ്ങൾ ഏകീകൃതവും നിശ്ചയദാർഢ്യവുമായ രീതിയിൽ പ്രവർത്തിക്കുന്നു.
കൊവിഡിനെതിരായ പോരാട്ടത്തിൽ ഇന്ത്യ ഐക്യത്തോടെയും നിശ്ചദാർഢ്യത്തോടെയും ലോകത്തെ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്ന രീതി നോക്കുമ്പോൾ സാമ്പത്തിക പുനരുജ്ജീവനത്തിലും നാം ഒരു മാതൃക കാണിക്കുമെന്ന ഉറച്ചവിശ്വാസമുണ്ട്. സാമ്പത്തിക മേഖലയിൽ അവരുടെ ശക്തിയിൽ 130 കോടി ഇന്ത്യക്കാർക്ക് ലോകത്തെ അത്ഭുതപ്പെടുത്താൻ മാത്രമല്ല, പ്രചോദിപ്പിക്കാനും കഴിയും'- പ്രധാനമന്ത്രി കത്തിൽ പറയുന്നു.
'നമ്മുടെ രാജ്യം അഭിമുഖീകരിക്കുന്ന നിരവധി വെല്ലുവിളികളും, പ്രശ്‌നങ്ങളുമുണ്ട്. ഞാൻ രാവും പകലും ജോലിചെയ്യുന്നു. എന്നിൽ കുറവുകൾ ഉണ്ടാകാം, പക്ഷേ നമ്മുടെ രാജ്യത്തിന് കുറവൊന്നുമില്ല. എന്റെ ദൃഢനിശ്ചയത്തിനുള്ള കരുത്തിന്റെ ഉറവിടം നിങ്ങളാണ്. നിങ്ങളുടെ പിന്തുണ, അനുഗ്രഹം, വാത്സല്യം എന്നിവയൊക്കെയാണ്. കൊവിഡ് കാരണം ഇത് തീർച്ചയായും പ്രതിസന്ധിയുടെ സമയമാണ്, പക്ഷേ ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം ഇത് ഉറച്ച പരിഹാരത്തിനുള്ള സമയമാണ്. ഞങ്ങൾ പുരോഗതിയുടെ പാതയിൽ മുന്നോട്ട് പോകും, വിജയം നമ്മുടേതായിരിക്കും' എന്നുപറഞ്ഞാണ് പ്രധാനമന്ത്രി കത്ത് അവസാനിപ്പിക്കുന്നത്.