വെള്ളപ്പൊക്ക സാദ്ധ്യത : മുന്നൊരുക്കം തുടങ്ങി
തൊടുപുഴ :കാലവർഷത്തിൽ തോടുകളിലും നീർച്ചാലുകളിലും വെള്ളപ്പൊക്കത്തിനിടയാക്കുന്ന വിധത്തിലുള്ള മാർഗ്ഗ തടസ്സങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ബന്ധപ്പെട്ട ജലസേചന വകുപ്പ് അസി. എൻജിനീയർമാരെ വിവരമറിയിക്കാം. പ്രശ്‌നങ്ങളിൽ ഉടൻ പരിഹാരമുണ്ടാവുമെന്ന് എക്‌സിക്യൂട്ടീവ് എൻജിനീയർ ബിനു ബേബി അറിയിച്ചു. ഹരിത കേരളം മിഷന്റെ പുഴ പുനരുജ്ജീവന പരിപാടിയായ ഇനി ഞാനൊഴുകട്ടെ പദ്ധതിയുടെ തുടർച്ചയും വെള്ളപ്പൊക്കം തടയുന്നതിനുള്ള സർക്കാർ മുന്നൊരുക്കങ്ങളുടെയും ഭാഗമാണ് ഇത്. തിട്ട ഇടിഞ്ഞും കല്ലുംമണ്ണുമൊക്കെ നിറഞ്ഞും തോടുകൾ കരകവിഞ്ഞൊഴുകി വെള്ളപ്പൊക്കത്തിന് സാദ്ധ്യതയുണ്ട്.കൂടാതെ വലിയ പടുതാക്കുളങ്ങളും അപകടമുണ്ടാക്കും. ഇത്തരത്തിലുള്ള സംഗതികളിൽ പ്രത്യേകശ്രദ്ധ ചെലുത്തേണ്ടതുണ്ട്.പടുതാക്കുളങ്ങളിൽ നിന്നും വെള്ളം ഒഴുക്കിവിടുന്നതിന് ഉടമസ്ഥർ തയ്യാറാകണം.ഇത്തരം പ്രശ്‌നങ്ങൾ എൻജിനീയർമാരുടെ ശ്രദ്ധയിൽപ്പെടുത്തണം.