കേന്ദ്രമന്ത്രിസഭാ പുന:സംഘടന മൂന്ന് മാസത്തിനകം, സുരേഷ് ഗോപിക്ക് സാദ്ധ്യതയെന്ന് റിപ്പോർട്ട്
ന്യൂഡൽഹി:- പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള രണ്ടാമത് എൻ.ഡി.എ സർക്കാരിന്റെ ആദ്യ മന്ത്രിസഭാ പുനസംഘടന സെപ്റ്റംബർ മാസത്തോടെ നടക്കും. വിവിധ വകുപ്പുകളിലെ മന്ത്രിമാരുടെ പ്രവർത്തനങ്ങളും അവർക്ക് നൽകിയ ലക്ഷ്യം പൂർത്തീകരിച്ചോ മുതലായ കാര്യങ്ങളുടെ പരിശോധന പ്രധാനമന്ത്രി നരേന്ദ്രമോദി ഏതാനും ആഴ്ചകൾക്കകം ആരംഭിക്കും. കാബിനറ്റിൽ ചില മാറ്റങ്ങളെല്ലാം ഇതോടെ ഉണ്ടാകുമെന്നാണ് സൂചനകൾ. നിലവിൽ മുഖ്യ ഭരണകക്ഷിയായ ബിജെപി വിവിധ സംസ്ഥാനങ്ങളിലെ പാർട്ടി പുനസംഘടന പൂർത്തിയാക്കുന്ന തിരക്കിലാണ്. കേരളത്തിൽ നിന്ന് വി,മുരളീധരന് പുറമെ സുരേഷ് ഗോപി എം.പി മന്ത്രി സഭയിലെത്തുമെന്നും സൂചനയുണ്ട്. എന്നാൽ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും വന്നിട്ടില്ല
ഭരണഘടനയുടെ ആർട്ടിക്കിൾ 370 ദുർബലപ്പെടുത്തിയതും ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതും അയോധ്യ കേസ് വിധിയുമെല്ലാം പ്രതികൂല അഭിപ്രായങ്ങളെക്കാൾ അനുകൂല അഭിപ്രായമാണ് ജനങ്ങൾക്കിടയിൽ സർക്കാരിനെ കുറിച്ചുണ്ടാക്കിയത്. അമേരിക്കയുമായുള്ള ഇന്ത്യയുടെ നയതന്ത്ര ബന്ധത്തിലെ വളർച്ചയും ഇവയിൽ പെടും. പൗരത്വ ഭേദഗതി ആക്ട്, ഷഹീൻബാഗിലെ സമരം തുടർന്ന് ഡൽഹിയിൽ ജെഎൻയുവിലെ വിദ്യാർത്ഥികളെ ആക്രമിച്ചതും രാജ്യ തലസ്ഥാനത്ത് അരങ്ങേറിയ കലാപം ഇവയാണ് ഇക്കാലയളവിൽ സർക്കാരിന്റെ ശോഭ കെടുത്തിയത്.
ലോകത്ത് ഏറ്റവും ജനസാന്ദ്രതയുള്ള രണ്ടാമത് രാജ്യമായിട്ടും കൊവിഡ്-19 മഹാമാരി കേസുകൾ അധികമാകാതെ പിടിച്ചുനിർത്തിയതിന് നിരവധി രാജ്യങ്ങൾ ഇന്ത്യയെ പുകഴ്ത്തിയിട്ടുണ്ട്. 5164 പേരാണ് കൊവിഡ് ബാധിച്ച് ഇന്ത്യയിൽ മരിച്ചത്. 89,995 പേർക്ക് രോഗം സ്ഥിരീകരിച്ചു. എന്നാൽ ഇതിനെ ഇന്ത്യ പ്രതിരോധിച്ചത് അഞ്ച് ഘട്ടമായി നിൽക്കുന്ന രാജ്യമാകെയുള്ള ലോക്ഡൗണിലൂടെയായിരുന്നു. ഇതിലൂടെ സാമ്പത്തിക രംഗം വീണ്ടും മോശമായി. കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിൽ സ്വകാര്യവത്കരണത്തിന് വഴിമാറി കൊടുക്കുന്നു എന്ന ശക്തമായ ആരോപണവുമുണ്ടായി.
എന്നാൽ ഇക്കാലങ്ങളിലത്രയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മതിപ്പ് കുറഞ്ഞിട്ടില്ല. ഏപ്രിൽ മാസത്തിൽ ആഗോള ഡേറ്റ ഇന്റലിജൻസ് സംരംഭമായ മോണിംഗ് കൺസൾട്ട് നടത്തിയ സർവ്വേയിൽ ലോകത്തെ പത്ത് പ്രമുഖ നേതാക്കന്മാരിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ അബെ, ആസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ എന്നിവർക്കൊപ്പമാണ് മോദിയുടെ സ്ഥാനം.