ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ ദുരുയോഗിക്കുന്നു,​ പൊലീസിനെതിരെ പരാതിയുമായി ഐബിഎം

Thursday 11 June 2020 2:04 PM IST

ന്യൂയോര്‍ക്ക്: ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ (മുഖം തിരിച്ചറിയുന്ന രീതി) പൊലീസുകാര്‍ ഉപയോഗിക്കുന്നത് നിര്‍ത്തലാക്കണമെന്ന് ഐബിഎം. ലോകമെമ്പാടും വിവിധ പോലീസ് നടപടികള്‍ക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ സാങ്കേതികവിദ്യയുടെ ഉപയോഗ രീതിയെത്തുടര്‍ന്നാണ് ഐബിഎം ഈ ആവശ്യം മുന്നോട്ട് വച്ചിരിക്കുന്നത്.

ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതും ഗവേഷണം നടത്തുന്നതും കമ്പനി അവസാനിപ്പിക്കുമെന്നും പൊലീസുകാര്‍ക്ക് വില്‍ക്കുന്നത് സംബന്ധിച്ച തീരുമാനം പുനഃപരിശോധിക്കുമെന്നും ഐബിഎം സിഇഒ അരവിന്ദ് കൃഷ്ണയാണ് വ്യക്തമാക്കിയത്. പൊതു ആവശ്യങ്ങള്‍ക്കുള്ള ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ അനാലിസിസ് സോഫ്റ്റ്‌വെയര്‍ കമ്പനി ഇനി നല്‍കില്ലെന്ന് കത്തിലൂടെ വ്യക്തമാക്കിയ ഐബിഎം അത്തരം സാങ്കേതികവിദ്യ ഇനി വികസിപ്പിക്കുകയോ ഗവേഷണം നടത്തുകയോ ചെയ്യില്ലെന്നും പറഞ്ഞു.

തങ്ങളുടെ മൂല്യങ്ങളുമായി യോജിക്കാത്ത ഉദ്ദേശങ്ങള്‍ക്കായി ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സാങ്കേതികവിദ്യയെ ഉപയോഗിക്കുന്നതിനെ ഐബിഎം ശക്തമായി എതിര്‍ക്കുന്നെന്ന് പറഞ്ഞുകൊണ്ടാണ് അരവിന്ദ് കൃഷ്ണ കമ്പനിയുടെ നിലപാട് വ്യക്തമാക്കിയത്. ആഭ്യന്തര നിയമസംവിധാനങ്ങള്‍ ഈ സാങ്കേതിക വിദ്യ എങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്നത് സംബന്ധിച്ച് ദേശീയ തലത്തില്‍ വ്യക്തതയുണ്ടാകണമെന്നും കമ്പനി പറഞ്ഞു.