കൊവിഡ് വാക്‌സിന്‍ ഒരു വര്‍ഷത്തിനകം ലഭിച്ചേക്കാം: ലോകാരോഗ്യ സംഘടനാ

Monday 29 June 2020 6:04 PM IST

ജനീവ:ലോകത്ത് അഞ്ചുലക്ഷത്തിലധികം പേര്‍ കൊവിഡ്-19 ബാധിച്ചു മരിച്ച സാഹചര്യത്തിലും വാക്‌സിന്‍ വികസിപ്പിക്കാനുള്ള കഠിന പരിശ്രമത്തിലാണ് ലോകമെമ്പാടുമുള്ള ഗവേഷകരും വിവിധ കമ്പനികളും. എന്നാല്‍ കൊവിഡ് വാക്‌സിന്‍ ഒരു വര്‍ഷത്തിനകം തന്നെ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ചിലപ്പോള്‍ പ്രതീക്ഷിച്ചതിലും രണ്ട് മാസമെങ്കിലും നേരത്തെ തന്നെ വാക്‌സിന്‍ ലഭിച്ചേക്കുമെന്നും ലോകാരോഗ്യ സംഘടനാ തലവന്‍ ടെഡ്രോസ് അധനോം ഗബ്രയേസസ് വ്യക്തമാക്കി.

പരിസ്ഥിതി, പൊതുജനാരോഗ്യം, ഭക്ഷ്യസുരക്ഷ എന്നിവയ്ക്കു വേണ്ടിയുള്ള യൂറോപ്യന്‍ പാര്‍ലമെന്റ് കമ്മിറ്റിയുമായുള്ള യോഗത്തിലായിരുന്നു ലോകാരോഗ്യ സംഘടന തലവന്റെ പ്രസ്താവന. കമ്മിറ്റി അംഗങ്ങളുടെ ചോദ്യത്തിന് മറുപടിയായി വിവിധ രാജ്യങ്ങളില്‍ നടക്കുന്ന വാക്‌സിന്‍ പരീക്ഷണത്തിന്റെ പുരോഗതി ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്.ഒരു വാക്‌സിന്‍ ഉണ്ടാകുമെന്നും ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ അത് ലഭിക്കുമെന്നുമാണ് കണക്കുകൂട്ടല്‍. കാര്യങ്ങള്‍ വേഗത്തിലാക്കിയാല്‍ അത്ര തന്നെ സമയം വേണടി വരില്ല. ചിലപ്പോള്‍ ഒരു രണ്ട് മാസം നേരത്തെ അതാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. അദ്ദേഹം പറഞ്ഞു. കൊറോണ വൈറസിനെതിരെ വാക്‌സിന്‍ വികസിപ്പിക്കാന്‍ സാധിക്കുമോ എന്ന സംശയം നിലനില്‍ക്കേയാണ് ലോകാരോഗ്യ സംഘടനാ തലവന്‍ തന്നെ പ്രസ്താവനയുമായി രംഗത്തെത്തുന്നത്. എന്നാല്‍ ഒരു വാക്‌സിന്‍ വികസിപ്പിക്കാനാകുമോ എന്ന കാര്യത്തില്‍ ഉറപ്പു പറയാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.