നാട്ടിലെത്തിയപ്പോള്‍ സ്വപ്‌നയുടെ തനിനിറം കണ്ടു, പെങ്ങളെ പേടിച്ച് കുടുംബസ്വത്ത് ചോദിക്കാന്‍ പോലും ഭയന്ന് സഹോദരന്‍മാര്‍

Thursday 09 July 2020 2:43 PM IST

തിരുവനന്തപുരം : വ്യാജരേഖകള്‍ ചമച്ച് സ്വര്‍ണകള്ളക്കടത്ത് നടത്തിയതിന് പൊലീസ് തിരയുന്ന സ്വപ്‌ന സുരേഷിന് കുടുംബത്തിലും വില്ലന്‍ പരിവേഷം. സ്വപ്‌നയുടെ സഹോദരനായ ബ്രൈറ്റ് സുരേഷാണ് സ്വപ്‌നയുടെ സ്വഭാവത്തെക്കുറിച്ച് വെളിപ്പെടുത്തുന്നത്. സഹോദരങ്ങളോട് പോലും ഭീഷണിയുടെ സ്വരത്തിലായിരുന്നു സ്വപ്‌ന സംസാരിച്ചിരുന്നതെന്ന് സഹോദരന്‍ വെളിപ്പെടുത്തുന്നു. അബുദാബിയിലെ രാജകുടുംബത്തിലായിരുന്നു ബ്രൈറ്റ് സുരേഷിന്റെ പിതാവ് ജോലി ചെയ്തിരുന്നത്. പതിനേഴ് വയസുവരെ അച്ഛനൊപ്പം വിദേശത്ത് വളര്‍ന്നതിനാല്‍ സ്വപ്‌നയുമായി അത്ര അടുപ്പമുണ്ടായിരുന്നില്ല.

മൂത്ത മകനായ ബ്രൈറ്റ് സുരേഷിനെ ഒടുവില്‍ നാട്ടിലെത്തിയപ്പോള്‍ സഹോദരിയായ സ്വപ്‌ന ഭീഷണിപ്പെടുത്തിയിരുന്നു. കുടുംബ സ്വത്തില്‍ അവകാശം ചോദിക്കാനാണ് സഹോദരന്‍ എത്തിയതെന്ന് സംശയിച്ചായിരുന്നു ഇത്. കൈകാലുകള്‍ വെട്ടുമെന്നും ശേഷകാലം യാചിച്ച് കഴിയേണ്ടിവരുമെന്നുമാണ് സ്വപ്‌ന ഭീഷണിപ്പെടുത്തിയതെന്ന് പറയുന്ന സഹോദരന്‍ സ്വപ്ന തനിക്കുള്ള സ്വാധീനത്തെക്കുറിച്ചും ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനാല്‍ തന്നെ താനും സഹോദരനും കുടുംബസ്വത്തില്‍ അവകാശം ഉന്നയിച്ചിട്ടില്ലെന്നും ബ്രൈറ്റ് സുരേഷ് ഒരു ചാനലിനോട് വെളിപ്പെടുത്തി. അമേരിക്കയില്‍ ജോലി നോക്കുന്ന താന്‍ അതിനാല്‍ തന്നെ വര്‍ഷങ്ങളായിട്ടും നാട്ടിലേക്ക് മടങ്ങിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇതിനൊപ്പം മറ്റൊരു നിര്‍ണായക വെളിപ്പെടുത്തലും അദ്ദേഹം നടത്തിയിട്ടുണ്ട്. അത് സ്വപ്ന പത്താം ക്ലാസ് പാസായിട്ടില്ല എന്നതാണ്. സഹോദരന്‍ ഇപ്രകാരം വെളിപ്പെടുത്തുമ്പോള്‍ ജോലിയ്ക്കായി സ്വപ്‌ന സമര്‍പ്പിച്ച സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമായി നിര്‍മ്മിച്ചതാണോ എന്ന സംശയവും ബലപ്പെടുന്നുണ്ട്.