ഓക്‌സ്‌ഫോര്‍ഡിന്റെ വാക്സിൻ കൊവിഡിനെതിരെ ഇരട്ടി സുരക്ഷ നൽകും

Thursday 16 July 2020 7:55 PM IST

ലണ്ടന്‍: മാസങ്ങളുടെ പരീക്ഷണത്തിന് ശേഷം ലണ്ടനിലെ ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല വികസിപ്പിച്ച കൊവിഡ് 19 വാക്‌സിന്റെ അവസാന ഘട്ട പരീക്ഷണഫലം പുറത്ത് വന്നു. മാരകമായ കൊവിഡ് വൈറസിനെതിരെ ഇരട്ടിയായി സംരക്ഷണം നൽകാൻ വാക്സിന് കഴിയും എന്ന് റിപ്പോർട്ടുകൾ പുറത്ത് വരുന്നു. ഒരു കൂട്ടം സന്നദ്ധപ്രവര്‍ത്തകരില്‍ വാക്സിൻ നൽകിയ ശേഷം അവരുടെ രക്തസാമ്പിൾ പരിശോധനയിൽ ആന്റിബോഡികളും 'കില്ലര്‍ ടി സെല്ലുകളും' ഉത്പാദിപ്പിക്കുന്നതായി കണ്ടെത്തി. മാസങ്ങള്‍ക്കുള്ളില്‍ ആന്റിബോഡികള്‍ അപ്രത്യക്ഷമാകുമെങ്കിലും ടി-സെല്ലുകള്‍ വർഷങ്ങളോളം രക്തത്തിൽ നിലനിൽക്കും എന്നതിനാൽ പുതിയ കണ്ടെത്തല്‍ പ്രതീക്ഷ നല്‍കുന്നതാണ്. ടി സെല്ലിന്റെയും ആന്റിബോഡിയുടെയും സംയോജനം ആളുകളെ സുരക്ഷിതരാക്കും എന്ന് വിദഗ്ദ്ധർ പറയുന്നു.

ഇംഗ്ലണ്ടിലെ മള്‍ട്ടി നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയാണ് ആസ്‌ട്രെസെനെക്ക. ജലദോഷത്തിനും പനിയ്ക്കും മറ്റും കാരണമാകുന്ന വൈറസ് ഉപയോഗിച്ചാണ് വാക്‌സിന്‍ വികസിപ്പിച്ചിരിക്കുന്നത് എന്നാണ് ഇതു സംബന്ധിച്ച് ഓക്‌സ്‌ഫോര്‍ഡിന്റെ ഔദ്യോഗിക ഭാഷ്യം. കൊവിഡ് 19ന് എതിരായ ലോകത്തിലെ തന്നെ ഏറ്റവും മികച്ച വാക്‌സിനുകളില്‍ ഒന്നാണ് ഇത് എന്നാണ് വിലയിരുത്തല്‍.യുഎസ് ബയോടെക്ക് കമ്പനിയായ മൊഡേണ തങ്ങളുടെ വാക്‌സിന്റെ അവസാന ട്രയല്‍ ജൂലായ് 27ന് തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അവസാന ട്രയല്‍ ഇന്ന് തുടങ്ങും എന്ന സൂചനയുമായി ആസ്‌ട്രെസെനെക്കെയും രംഗത്ത് എത്തുന്നത്.

എന്നാല്‍ വാക്‌സിന്‍ മനുഷ്യരില്‍ സുരക്ഷിതമാണോ എന്നതു സംബന്ധിച്ച ആദ്യ ഘട്ട പരീക്ഷണങ്ങളുടെ വിശദമായ റിപ്പോര്‍ട്ട് ഈ മാസം അവസാനത്തോടെയെ പുറത്തു വരൂ. ഇതിന്റെ അടിസ്ഥാനത്തില്‍ മാത്രമേ വാക്‌സിന്‍ വാണിജ്യാടിസ്ഥാനത്തില്‍ പുറത്തിറക്കുന്നതുള്‍പ്പെടെ ചിന്തിക്കാനാകൂ.