കുഴഞ്ഞുവീണു മരിച്ച 62-കാരിയ്ക്ക് കൊവിഡ്
സുൽത്താൻ ബത്തേരി: ബംഗളൂരുവിൽ നിന്ന് തലശ്ശേരിയിലേക്കുള്ള യാത്രയ്ക്കിടെ കുഴഞ്ഞുവീണു മരിച്ച 62-കാരിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തലശ്ശേരി സെയ്താർപള്ളി ജെ.ടി റോഡിൽ കുഞ്ഞിപ്പറമ്പിൽ ആയിഷ നിവാസിൽ ലൈലയാണ് മരിച്ചത്. ഇന്നലെ 11 മണിയോടെയാണ് സംഭവം. ട്രൂനാറ്റ് പരിശോധനയിൽ ഇവർക്ക് വൈറസ് ബാധ കണ്ടെത്തുകയായിരുന്നു.
ബംഗളൂരുവിൽ മകനൊപ്പം താമസിച്ചുവന്ന ഇവർക്ക് പനിയെ തുടർന്ന് ന്യുമോണിയ സംശയിച്ചതോടെ ചികിത്സയ്ക്കായി നാട്ടിലേക്ക് ആംബുലൻസിൽ പുറപ്പെട്ടതാണ്. മുത്തങ്ങ പിന്നിട്ടപ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇവരെ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അതിനിടെ കുഴഞ്ഞുവീഴുകയാണുണ്ടായത്. തുടർന്ന് മരണം സ്ഥിരീകരിച്ചു.
പനി വന്നതിന് പിറകെ വ്യാഴാഴ്ച ഇവരെ ബംഗളൂരുവിൽ കൊവിഡ് ടെസ്റ്റിന് വിധേയയാക്കിയപ്പോൾ ഫലം നെഗറ്റീവായിരുന്നു. അവിടെ രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ആശുപത്രികളിൽ സൗകര്യമില്ലെന്നു വന്നതോടെയാണ് തലശ്ശേരിയിലേക്ക് പുറപ്പെടേണ്ടി വന്നത്.
ലൈലയ്ക്കൊപ്പം ആംബുലൻസിൽ വന്നവരെ ക്വാറന്റൈനിലേക്ക് മാറ്റി. ഇവരുടെ സ്രവസാമ്പിൾ ശേഖരിച്ചിട്ടുണ്ട്.