നടിയെ ആക്രമിച്ച കേസ്; മൂന്ന് മാസം കൂടി നീട്ടി നൽകണമെന്ന് വിചാരണ കോടതി ജഡ്‌ജി

Saturday 01 August 2020 9:26 AM IST

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി ജഡ്‌ജി സുപ്രീം കോടതിയെ സമീപിച്ചു. മൂന്ന് മാസം കൂടി വിചാരണയ്ക്കായി നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ടാണ് ജ‌ഡ്ജി കോടതിയെ സമീപിച്ചത്. ലോക്ക്ഡൗൺ പശ്ചാതലത്തിൽ കൃത്യമായി വിചാരണ നടത്താൻ കഴിയാത്തതിനെ തുടർന്നാണ് ജ‌ഡ്‌ജിയുടെ ആവശ്യം. കേസ് ചൊവാഴ്ച സുപ്രീംകോടതി പരിഗണിക്കും.

കൊവിഡിനെ തുടർന്ന് മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം കേസിന്റെ വിചാരണ പുനരാരംഭിച്ചിരുന്നു. കൊവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ പ്രതികൾ നേരിട്ട് ഹാജരായിരുന്നില്ല. പ്രോസിക്യൂഷന്റെ പ്രാഥമിക വിസ്താരം നേരത്തെ പൂർത്തിയായിരുന്നു. എന്നാൽ മാർച്ച് 24ന് ശേഷം വിസ്താരം നടന്നിട്ടില്ല.

ആറ് മാസത്തിനകം വിചാരണ പൂർത്തിയാക്കണമെന്നായിരുന്നു സുപ്രിംകോടതിയുടെ നിർദേശം. വിചാരണ നടപടികൾക്കായി കോടതി സമയപരിധി നീട്ടി നൽകാനാണ് സാദ്ധ്യത. ഒന്നാം പ്രതി പൾസർ സുനി എട്ടാം പ്രതി നടൻ ദിലീപ് എന്നിവരടക്കം 10 പേരാണ് കേസിൽ പ്രതിപ്പട്ടികയിലുള്ളത്.