കാത്തിരിപ്പിന് വിരാമം, 'മിഡ്നൈറ്റ് സൺ' എത്തി
വാഷിംഗ്ടൺ: പന്ത്രണ്ട് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ട്വൈലൈറ്റ് പരമ്പരയിലെ പുതിയ നോവൽ എത്തിയ സന്തോഷത്തിലാണ് ആരാധകർ. മിഡ്നൈറ്റ് സൺ (പാതിരാ സൂര്യൻ) എന്നാണ് നോവലിന്റെ പേര്. മുൻപ് ഓൺലൈൻ വഴി പുസ്തകത്തിന്റെ പതിപ്പ് ചോർന്നതോടെ പ്രസിദ്ധീകരണം അനിശ്ചിതകാലത്തേയ്ക്ക് നീട്ടിവച്ചതിനു ശേഷമാണ് നോവലിസ്റ്റ് സ്റ്റെഫാനി മേയർ പുതിയ പതിപ്പ് പുറത്തിറക്കിയത്.
ലോകത്തു തന്നെ ഏറ്റവുമധികം പതിപ്പുകൾ വിറ്റഴിഞ്ഞ ട്വൈലൈറ്റ് പരമ്പരയിലെ പുതിയ പുസ്തകത്തിന്റെ വരവിനെക്കുറിച്ച് കഴിഞ്ഞ ആഴ്ച തന്നെ സ്റ്റെഫാനി സൂചിപ്പിച്ചിരുന്നു. എന്നാൽ, പുസ്തകം പുറത്തിറങ്ങുന്നതിന്റെ കൗണ്ട്ഡൗൺ അവസാനിച്ച ഉടൻ തന്നെ ആരാധകർ കൂട്ടത്തോടെ ലോഗിൻ ചെയ്തതോടെ വെബ്സൈറ്റ് തകർന്നു. കഥയുടെ ഗതി ഇനി എന്താകുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് എല്ലാവരും.
പുതിയ പുസ്തകം പുറത്തിറക്കുന്നതിൽ തനിക്ക് ഏറെ സന്തോഷമുണ്ടെന്ന് സ്റ്റെഫാനി പ്രതികരിച്ചു. പുസ്തകം പുറത്തിറക്കേണ്ട ശരിയായ സമയം ഇതാണെന്ന് കരുതുന്നില്ല. എന്നാൽ ആരാധകർ അക്ഷമരായി കാത്തിരിക്കുന്നതിനാൽ ഇനിയും നീട്ടിക്കൊണ്ടു പോകുന്നതിൽ അർത്ഥമില്ലെന്നും സ്റ്റെഫാനി വ്യക്തമാക്കി.
2008ലാണ് മിഡ്നൈറ്റ് സൺ ഇന്റർനെറ്റിൽ ചോർന്നത്. കഥാകാരിയെന്ന നിലയിൽ ഇത് വലിയ കോപ്പിറൈറ്റ് ലംഘനമാണെന്നും തന്നെ ഒരു മനുഷ്യജീവിയായി പരിഗണിച്ചില്ലെന്നുമായിരുന്നു അന്ന് സ്റ്റെഫാനിയുടെ പ്രതികരണം. അന്ന് നോവലിന്റെ ആദ്യ ഭാഗം മാത്രം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ബാക്കി ഭാഗം പ്രസിദ്ധീകരിക്കുന്നതാണ് അനിശ്ചിതകാലത്തേയ്ക്ക് നീട്ടി വച്ചത്.