സ്വപ്‌നയുടെ ജാമ്യ ഹർജി കോടതി തള്ളി; യു.എ.പി.എ ചുമത്തിയ എൻ.ഐ.എ നടപടി അംഗീകരിച്ചു

Monday 10 August 2020 11:19 AM IST

കൊച്ചി: സ്വപ്‌ന സുരേഷിന്റെ ജാമ്യഹർജി എൻ.ഐ.എ കോടതി തള്ളി. യു.എ.പി.എ ചുമത്തിയ എൻ.ഐ.എ നടപടിയും കോടതി അംഗീകരിച്ചു. സ്വർണക്കടത്തിൽ സ്വപ്‌ന പങ്കാളിയാണെന്ന് പ്രഥമദൃഷ്‌ടിയാൽ തന്നെ ബോദ്ധ്യപ്പെട്ടിട്ടുണ്ടെന്ന് കോടതി വ്യക്തമാക്കി. കേസിൽ യു.എ.പി.എ നിലനിൽക്കില്ലെന്നായിരുന്നു സ്വപ്നയുടെ അഭിഭാഷകർ വാദിച്ചത്. കേസ് നികുതിവെട്ടിപ്പാണെന്നും യു.എ.പി.എ ചുമത്താനാവില്ലെന്നും വാദിച്ചിരുന്നു. എന്നാൽ കേസ് ഡയറിയുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ എൻ.ഐ.എ അന്വേഷണ സംഘത്തിന്റെ വാദം അംഗീകരിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.

വൻ സ്വാധീനങ്ങളുള്ള പ്രതിക്ക് ജാമ്യം അനുവദിക്കുന്നത് കേസിനെ ദുർബലമാക്കുമെന്ന വാദമാണ് എൻ.ഐ.എ ഉന്നയിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസിലും ആദ്യം ജോലി ചെയ്‌ത യു.എ.ഇ കോൺസുലേറ്റിലും സ്വപ്‍നക്ക് സ്വാധീനുണ്ടെന്നായിരുന്നു എൻ.ഐ.എയുടെ വാദം. ഇതുപയോഗിച്ച് സാക്ഷികളെ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കാനും പ്രതി ശ്രമിക്കുമെന്നും അന്വേഷണ സംഘം കോടതിയിൽ വാദിച്ചു.