കൊവിഡ് മരണം 45000 കടന്നു
ന്യൂഡൽഹി: പ്രതിദിന മരണനിരക്ക് കുതിച്ചതോടെ രാജ്യത്ത് കൊവിഡ് മരണം 45000 കടന്നു. ഞായറാഴ്ച 1013 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 62117 പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു. തുടർച്ചയായ നാലാംദിവസവമാണ് പ്രതിദിന രോഗികളുടെ എണ്ണം 60,000 കടക്കുന്നത്. ആകെ കേസുകൾ 22.50 ലക്ഷം പിന്നിട്ടു. നിലവിൽ പ്രതിദിന മരണവും കേസുകളും ആഗോളതലത്തിൽ ഇന്ത്യയിലാണ് കൂടുതൽ. ബ്രസീലിൽ 593 മരണവും 22213 രോഗികളുമാണ് ഞായറാഴ്ചയുണ്ടായത്. അമേരിക്കയിൽ 47849 പുതിയ രോഗികളും 534 മരണവുമാണ് റിപ്പോർട്ട് ചെയ്തത്.
രാജ്യത്തെ കൊവിഡ് രോഗമുക്തരുടെ എണ്ണം 15 ലക്ഷം കടന്നതായി കേന്ദ്രആരോഗ്യമന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ 54,859 പേർ രോഗമുക്തി നേടി. രോഗമുക്തി നിരക്ക് 69.33 ശതമാനം. മരണനിരക്ക് 2 ശതമാനമായി.
യെദ്യൂരപ്പ ആശുപത്രിവിട്ടു
കർണാടക മുഖ്യമന്ത്രി യെദ്യൂരപ്പ കൊവിഡ് മുക്തി നേടി ആശുപത്രിവിട്ടു. 77കാരനായ അദ്ദേഹത്തെ ആഗസ്റ്റ് രണ്ടിനാണ് മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊവിഡ് ബാധിച്ച യു.പി ആരോഗ്യമന്ത്രി ജയ് പ്രതാപ് സിംഗും രോഗമുക്തി നേടി.
- ഇന്ത്യൻ ഹോക്കി താരം മൻദീപ് സിംഗിനും കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യൻ ടീമിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം ആറായി. ക്യാപ്ടൻ മൻപ്രീത് സിംഗ്, ഗോൾകീപ്പർ കൃഷൻ ബഹാദുർ പതക്, താരങ്ങളായ വരുൺ കുമാർ, ജസ്‌കരൻ സിംഗ്, സുരേന്ദ്രർ കുമാർ എന്നിവരും കൊവിഡ് ബാധിച്ച് ചികിത്സയിലാണ്.
- ഉത്തർപ്രദേശിലെ ബറെയ്‌ലി ജയിലിൽ 56 തടവുകാർക്ക് കൊവിഡ്
- പുതുച്ചേരി കൃഷിമന്ത്രി ആർ.കമലകണ്ണന് കൊവിഡ്
- അസം ഡി.ജി.പി ഭാസ്‌കർ ജ്യോത് മഹന്തയ്ക്ക് കൊവിഡ്
- ഗുജറാത്തിൽ മാസ്ക് ധരിക്കാത്തവർക്കുള്ള പിഴ ആയിരം രൂപയായി ഉയർത്തി.