ബംഗാളി സ്ത്രീയുടെ ദുരൂഹ മരണം: ഭർത്താവും കൂട്ടാളികളും കസ്റ്റഡിയിൽ

Friday 04 September 2020 6:47 AM IST

കൊല്ലം: പാവുമ്പയിൽ ബംഗാളി സ്ത്രീയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെയും കൂട്ടാളികളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പാവുമ്പ കൈരളി മുക്ക് വാഴപ്പള്ളി കോളനിക്ക് സമീപം വാടകയ്ക്ക് താമസിച്ചിരുന്ന പശ്ചിമ ബംഗാൾ സ്വദേശിനി അഞ്ജലി ലാഹോറിനെയാണ് (45) ചൊവ്വാഴ്ച രാവിലെ 11 ഓടെ കട്ടിലിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

ഇവരുടെ ഭർത്താവ് സന്തോഷ് സർക്കാരിനെയും (50) ഇവർക്കൊപ്പം താമസിക്കുന്ന ബംഗാളികളെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ചൊവ്വാഴ്ച നേരം പുലർന്നത് മുതൽ അഞ്ജലി അനക്കമില്ലാതെ കട്ടിലിൽ കിടക്കുകയായിരുന്നെങ്കിലും പതിനൊന്നോടെയാണ് ഇവർ പരിസരവാസികളെ സംഭവം അറിയിച്ചത്. കരുനാഗപ്പള്ളി പൊലീസ് സ്ഥലത്തെത്തി മൃതദേഹം കൊവിഡ് പരിശോധനയ്ക്കും പോസ്റ്റ്മോ‌ർട്ടത്തിനുമായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സ്വാഭാവിക മരണമല്ലെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. അഞ്ജലിയുടെ തലയുടെ പിന്നിൽ മുറിവുള്ളതായി സൂചനയുണ്ട്.

തൊടിയൂർ സ്വദേശി നടത്തുന്ന ഇഷ്ടികചൂളയിൽ സന്തോഷ് സർക്കാർ ഒരുവർഷമായി ജോലി

ചെയ്തുവരികയാണ് പൊലീസ് പറഞ്ഞു. കരുനാഗപ്പള്ളി അസി. കമ്മിഷണർ ഗോപകുമാർ, സി.ഐ മഞ്ജുലാൽ എന്നിവരുടെ നേതൃത്വത്തിലാണ് ഭർത്താവിനെയും കൂട്ടാളികളെയും ചോദ്യം ചെയ്യുന്നത്.