മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും മാപ്പ് പറയണം: ചെന്നിത്തല

Tuesday 08 September 2020 12:50 AM IST

തിരുവനന്തപുരം: കൊവിഡ് രോഗികൾക്കെതിരെയുള്ള പീഡനങ്ങൾ കേരളത്തെ ലോകത്തിന് മുന്നിൽ നാണം കെടുത്തിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ജനങ്ങളോട് മാപ്പ് പറയണം. ആരോഗ്യവകുപ്പിന്റെ ഭാഗത്തുള്ള ഗുരുതര വീഴ്ചയാണിതെന്ന് ഈ സംഭവങ്ങൾ തെളിയിക്കുന്നു. അടൂരിലെയും കുളത്തൂപ്പുഴയിലെയും പീഡനങ്ങൾ വലിയ നാണക്കേടാണുണ്ടാക്കിയത്. രോഗപ്രതിരോധത്തിൽ വലിയ നേട്ടങ്ങളുണ്ടാക്കിയെന്ന സർക്കാരിന്റെ വീമ്പുപറച്ചിൽ പൊള്ളയാണെന്ന് ഇത് തെളിയിക്കുന്നു. പൊലീസിനെ ഉപയോഗിച്ച് മനുഷ്യാവകാശങ്ങളെ ചവിട്ടിമെതിച്ച് രോഗപ്രതിരോധത്തിന്റെ പേരിൽ സർക്കാർ മേനി നടിക്കുമ്പോൾ സാധാരണക്കാരുടെ സുരക്ഷ അപകടത്തിലാവുകയാണ്.

ഗുണ്ടാ, ലഹരി മാഫിയാ സംഘങ്ങളുടെ പ്രവർത്തനവും ഉന്നത കേന്ദ്രങ്ങളിൽ നിന്ന് അവർക്ക് ലഭിക്കുന്ന പിന്തുണയും സർക്കാരിന്റെ മുഖം കൂടുതൽ വികൃതമാക്കിയെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.