ലൈബ്രറി പ്രവർത്തകർക്ക് നേരെ ആക്രമണം; ഒരാൾ കൂടി അറസ്റ്റിൽ

Monday 14 September 2020 12:35 AM IST

കൊട്ടിയം: കൊവിഡ് കാലത്ത് കൂട്ടംകൂടി നിന്നത് ചോദ്യം ചെയ്തതിന്റെ പേരിൽ ലൈബ്രറി പ്രവർത്തകരെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ മയക്കുമരുന്ന് വ്യാപാര സംഘത്തിൽപ്പെട്ട പ്രധാനിയെ ഇരവിപുരം പൊലീസ് പിടികൂടി. ഇത്തിക്കര പാലത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന ഭാസി എന്നുവിളിക്കുന്ന അഖിലാണ് (19) പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് സബീർ, ആഷിക്ക്, നിഷാദ് എന്നിവരെ നേരത്തേ പൊലീസ് പിടികൂടിയിരുന്നു.

തിരുവോണ ദിവസം രാത്രി പത്തരയോടെ വാളത്തുംഗൽ ലിയോ ക്ലബിന് സമീപത്തായിരുന്നു സംഭവം. സ്ഥലവാസികളല്ലാത്ത ചില യുവാക്കൾ സംശയകരമായ സാഹചര്യത്തിൽ ഇവിടെ കാണപ്പെട്ടതിനെ ലൈബ്രറി പ്രവർത്തകർ ചോദ്യം ചെയ്തിരുന്നു. ഇതേതുടർന്ന് സംഘടിച്ചെത്തിയ യുവാക്കൾ ലൈബ്രറി പ്രവർത്തകരെ ഗുരുതരമായി ആക്രമിച്ച് പരിക്കേൽപ്പിച്ച ശേഷം കടന്നുകളയുകയായിരുന്നു.

ചിറവയൽ ഭാഗത്ത് ആളൊഴിഞ്ഞ വീടും പുരയിടങ്ങളും കേന്ദ്രീകരിച്ച് മയക്കുമരുന്ന് മൊത്തവ്യാപാരം നടക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവിടെ വന്നുപോകുന്നവരെ പൊലീസ് നിരീക്ഷിച്ച് വരികയാണ്.