യു.എ.ഇ- ഇസ്രയേൽ സംഘം അമേരിക്കയിൽ സമാധാന ഉടമ്പടി ഒപ്പുവയ്ക്കൽ ഇന്ന്
വാഷിംഗ്ടൺ: ചരിത്രപരമായ യു.എ.ഇ- ഇസ്രയേൽ സമാധാന കരാറിൽ ഇരു രാജ്യങ്ങളും ഇന്ന് ഒപ്പുവയ്ക്കും. വാഷിംഗ്ടണിലെ വൈറ്റ്ഹൗസിൽ നടക്കുന്ന ചടങ്ങിൽ പങ്കെടുക്കുന്നതിനായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ഭാര്യ സാഹയും യു.എ.ഇയിലെ ഉന്നതതല പ്രതിനിധി സംഘവും വാഷിംഗ്ടണിൽ എത്തി. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ക്ഷണപ്രകാരമാണിത്.
‘ഒരു മാസത്തിനുള്ളിൽ രണ്ട് അറബ് രാജ്യങ്ങളുമായി ചരിത്രപരമായ സമാധാന ഉടമ്പടി സ്ഥാപിക്കാൻ നമുക്കായി. ഇത് ഊഷ്മളമാണ്. നയതന്ത്ര സമാധാനത്തിന് പുറമെ സാമ്പത്തിക സമാധാനവും ഉറപ്പുവരുത്തും.'- നെതന്യാഹു പറഞ്ഞു.
യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫാ ബിൻ സയിദ് അൽ നഹ്യാനെ പ്രതിനിധീകരിച്ച് യു.എ.ഇ വിദേശ കാര്യമന്ത്രി ഷെയ്ഖ് അബ്ദുള്ള ബിൻ സയിദ് നഹ്യാനാണ് കരാറിൽ ഒപ്പുവയ്ക്കുക. യു.എ.ഇ കാബിനറ്റ് അംഗവും സാമ്പത്തികകാര്യ മന്ത്രിയുമായ അബ്‍ദുല്ല ബിൻ തൌക്ക് അൽമറി, സാമ്പത്തികകാര്യ സഹമന്ത്രി ഉബൈദ് ബിൻ ഹുമൈദ് അൽ തായിർ, അന്താരാഷ്‍ട്ര സഹകര മന്ത്രാലയത്തിലെ സഹമന്ത്രി റീം ബിൻത് ഇബ്രാഹീം അൽ ഹഷ്‍മി എന്നിവർക്കൊപ്പം നിരവധി ഉദ്യോഗസ്ഥരും അമേരിക്കയിലെത്തിയിട്ടുണ്ട്.
ദിവസങ്ങൾക്ക് മുമ്പ് ബഹ്റൈനും ഇസ്രയേലും ഔദ്യോഗിക നയതന്ത്ര ബന്ധത്തിന് ധാരണയായിരുന്നു.