രണ്ടാമൂഴംകേസ് ഒത്തുതീർപ്പായി: വ്യവസ്ഥകൾ സുപ്രീംകോടതി അംഗീകരിച്ചു, എം ടിക്ക് തിരക്കഥ തിരിച്ചുനൽകും
ന്യൂഡൽഹി: രണ്ടാമൂഴം സിനിമയാക്കുന്നത് സംബന്ധിച്ച് എം ടി വാസുദേവൻ നായരും സംവിധായകൻ വി എ ശ്രീകുമാറും തമ്മിലുളള തർക്കത്തിൽ ഇരുകൂട്ടരും എത്തിച്ചേർന്ന ഒത്തുതീർപ്പ് വ്യവസ്ഥകൾ സുപ്രീംകോടതി അംഗീകരിച്ചു. കഴിഞ്ഞയാഴ്ചയാണ് തർക്കം കോടതിക്ക് പുറത്തുവച്ച് ഒത്തുതീർപ്പാക്കാൻ രണ്ടുകൂട്ടരും ധാരണയായത്. തുടർന്നാണ് ഒത്തുതീർപ്പുവ്യവസ്ഥകൾ കേസ് പരിഗണിക്കുന്ന സുപ്രീംകോടതിയെ അറിയിച്ചത്.
രണ്ടാമൂഴത്തിന്റെ തിരക്കഥ എം ടിക്ക് തിരിച്ചു നൽകും. തിരക്കഥയിൽ പൂർണ അവകാശം എം ടിക്കായിരിക്കും. അഡ്വാൻസ് ആയി വി എ ശ്രീകുമാറിൽ നിന്ന് എം ടി വാങ്ങിയ ഒന്നേകാൽ കോടി തിരിച്ചുനൽകും. രണ്ടാമൂഴത്തിന്റെ പ്രമേയം അടിസ്ഥാനമാക്കി വി എ ശ്രീകുമാർ സിനിമ ചെയ്യാൻ പാടില്ല. എന്നാൽ മഹാഭാരതം പ്രമേയമാക്കി സിനിമയെടുക്കാം. പക്ഷേ, ഭീമനെ കേന്ദ്ര കഥാപാത്രമാക്കരുത് എന്നിവയായിരുന്നു ഒത്തുതീർപ്പുവ്യവസ്ഥയിലെ പ്രധാന വ്യവസ്ഥകൾ.
മോഹൻലാലിനെ നായകനാക്കി സിനിമ ചെയ്യാനായിരുന്നു പദ്ധതിയിട്ടിരുന്നത് എന്നാൽ കരാർ പ്രകാരമുളള കാലാവധി കഴിഞ്ഞിട്ടും സിനിമയുടെചിത്രീകരണം തുടങ്ങാത്ത പശ്ചാത്തലത്തിലാണ് എംടി കോടതിയെ സമീപിച്ചത്. ഈ കേസ് പിന്നീട് ഹൈക്കോടതിയിലേക്കും സുപ്രീം കോടതിയിലേക്കും എത്തുകയായിരുന്നു.