നെട്ടൂരിലെ പത്തൊമ്പതുകാരന്റെ കൊലപാതകം; രണ്ടുപേർ കൂടി അറസ്റ്റിൽ
Friday 25 September 2020 7:10 AM IST
എറണാകുളം: നെട്ടൂരില്‍ പത്തൊമ്പതുകാരൻ ഫഹദിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റിൽ. വടകര സ്വദേശിനിയായ അനില മാത്യുവും, മരട് സ്വദേശി അതുലുമാണ് പിടിയിലായത്. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 16 ആയി.
യുവതിയുടെ വാഹനത്തിൽ നിന്ന് കഞ്ചാവും, ഫഹദിനെ കുത്താനുപയോഗിച്ച കത്തിയും അന്വേഷണ സംഘം കണ്ടെത്തി. സെപ്തംബർ 12നാണ് ഫഹദ് കൊല്ലപ്പെട്ടത്. കഞ്ചാവ് വില്‍പ്പന സംഘങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
മാസങ്ങൾക്ക് മുമ്പ് കഞ്ചാവ് വില്‍പ്പന നടത്തിവന്ന ശ്രുതിയെ പനങ്ങാട് പൊലീസ് പിടികൂടിയിരുന്നു. ഇതോടെ ഈ പെണ്‍കുട്ടിയുടെ സംഘവും ഫഹദിന്‍റെ സംഘവും തമ്മില്‍ തര്‍ക്കമുണ്ടായി. ഇത് ഒത്തുതീർപ്പാക്കാനെന്ന വ്യാജേന ഫഹദിനേയും കൂട്ടരേയും എതിർസംഘം വിളിച്ചുവരുത്തുകയും, ഇയാളെ കൊലപ്പെടുത്തുകയുമായിരുന്നു.