ഒക്ടോബർ ആറ് വരെ അറസ്‌റ്റ് പാടില്ലെന്ന് കോടതി, നടി ലക്ഷ്മി പ്രമോദിന് ഇടക്കാല ജാമ്യം

Monday 28 September 2020 3:27 PM IST

കൊല്ലം : കൊട്ടിയത്ത് പ്രതിശ്രുത വരൻ വിവാഹത്തിൽ നിന്നും പിൻമാറിയതിനെ തുടർന്ന് റംസി എന്ന യുവതി ആത്മഹത്യ ചെയ്ത കേസിൽ സീരിയൽ നടി ലക്ഷ്മി പ്രമോദിന് ഇടക്കാല ജാമ്യം ലഭിച്ചു. കൊല്ലം സെഷൻസ് കോടതിയാണ് ലക്ഷ്മിയ്ക്ക് ജാമ്യം അനുവദിച്ചത്. ഒക്ടോബർ ആറ് വരെ ലക്ഷ്മിയെ അറസ്റ്റ് ചെയ്യരുതെന്നാണ് കോടതി നിർദ്ദേശം.

സെപ്തംബർ മൂന്നിന് റംസിയെ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് പ്രതിശ്രുത വരൻ ഹാരിസ് മുഹമ്മദിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളുടെ സഹോദരന്റെ ഭാര്യയാണ് ലക്ഷ്മി പ്രമോദ്. ലക്ഷ്മിയ്ക്കും ഭർത്താവിനും ഹാരിഷിന്റെ മാതാപിതാക്കൾക്കും സംഭവത്തിൽ പങ്കുണ്ടെന്ന് മരിച്ച യുവതിയുടെ കുടുംബം ആരോപിച്ചിരുന്നു.

വിവാഹ നിശ്ചയത്തിന് ശേഷം യുവതിയുടെ പക്കൽ നിന്നും ഹാരിഷ് സ്വർണവും പണവും കൈക്കലാക്കിയിരുന്നു. നിലവിൽ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. അന്വേഷണ ചുമതലയുള്ള പത്തനംതിട്ട എസ്.പി കെ.ജി. സൈമൺ കഴിഞ്ഞ ദിവസം കൊട്ടിയത്ത് എത്തി യുവതിയുടെ കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു.