ദരിദ്രരാജ്യങ്ങൾക്ക് 120 ദശലക്ഷം കൊവിഡ് പരിശോധന കിറ്റുകൾ
ജനീവ: മിനിറ്റുകൾക്കുള്ളിൽ കൊവിഡ് 19 പരിശോധനാ ഫലം ലഭിക്കുന്ന 'കൊവിഡ് ടെസ്റ്റ് കിറ്റുകൾ" കുറഞ്ഞ നിരക്കിൽ ദരിദ്ര രാജ്യങ്ങൾക്ക് ലഭ്യമാക്കുമെന്ന് ലോകാരോഗ്യ സംഘടന. ആദ്യഘട്ടത്തിൽ 5 ഡോളർ നിരക്കിൽ റാപ്പിഡ് പരിശോധനാകിറ്റുകൾ ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ലോകാരോഗ്യസംഘടന മേധാവി ടെഡ്രോസ് അദാനോം പറഞ്ഞു. പിന്നീട് നിരക്ക് കുറയ്ക്കും. 120 ദശലക്ഷം കൊവിഡ് പരിശോധനാ കിറ്റുകളാണ് ഇത്തരത്തിൽ ലഭ്യമാക്കുക. അബട്ട്, എസ്ഡി ബയോ സെൻസർ എന്നീ മരുന്ന് നിർമ്മാണ കമ്പനികൾ, ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷനുമായി ചേർന്നാണ് കിറ്റുകൾ ലഭ്യമാക്കുന്നത്. 6 മാസത്തിനകം കിറ്റുകൾ ലഭ്യമാക്കുമെന്നും ലോകാരോഗ്യസംഘടന അറിയിച്ചു.
ഇത് വികസ്വര-അവികസിത രാജ്യങ്ങൾക്ക് ഏറെ സഹായകരമാകും. അടുത്ത ആറുമാസത്തിനകം 133 രാജ്യങ്ങളിൽ ഈ കിറ്റ് നൽകാനാണ് തീരുമാനം. നടപ്പിലാക്കാൻ എളുപ്പവും വിലകുറഞ്ഞതും വേഗത്തിൽ ഫലം ലഭിക്കുന്നതുമായിരിക്കും ഈ പരിശോധനാ കിറ്റുകളെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. പുതിയതും ഉപയോഗിക്കാൻ സൗകര്യപ്രദവുമായ പരിശോധന സംവിധാനം വഴി 15-30 മിനിറ്റുകൾക്കുള്ളിൽ ഫലം ലഭിക്കും.
ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണ് ലോകാരോഗ്യസംഘടനയുടെ പുതിയ നടപടി.