സ്വർണക്കടത്ത് കേസ്; കൊടുവളളിയിലെ ഇടത് കൗൺസിലർ കസ്‌റ്റംസ് കസ്‌റ്റഡിയിൽ, വീട്ടിൽ റെയ്‌ഡ്
കോഴിക്കോട്: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് കൊടുവളളി നഗരസഭയിലെ ഇടതുമുന്നണി കൗൺസിലർ കാരാട്ട് ഫൈസലിന്റെ വീട്ടിൽ കസ്റ്റംസ് റെയ്ഡ് നടത്തുന്നു. കസ്റ്റംസിന്റെ കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് ഇന്ന് പുലർച്ചെ നാല് മണിയോടെ ഫൈസലിന്റെ വീട്ടിലെത്തി റെയ്ഡ് ആരംഭിച്ചത്. ഫൈസലിനെ കസ്റ്റഡിയിലെടുത്ത കസ്റ്റംസ് ഇയാളെ കൊച്ചിയിലേക്ക് കൊണ്ടു പോകും.
കസ്റ്റംസ് റെയ്ഡിന്റെ വിവരങ്ങൾ പുറത്തു വന്നതോടെ മുസ്ലീം യൂത്ത് ലീഗ് ഉൾപ്പടെയുളള സംഘടനകൾ ഫൈസലിന്റെ വീട്ടിലേക്ക് പ്രതിഷേധ മാർച്ചുമായി രാവിലെ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് നേരത്തെ എൻ.ഐ.എയും കൊടുവള്ളിയിലെ സ്ഥാപനങ്ങളിൽ റെയ്ഡ് നടത്തിയിരുന്നു.
കോഴിക്കോട് യൂണിറ്റിനെ അറിയിക്കാതെ അതീവ രഹസ്യമായിട്ടാണ് കൊച്ചിയിലെ കസ്റ്റംസ് യൂണിറ്റിലെ ഉദ്യോഗസ്ഥർ റെയ്ഡിനെത്തിയത്. കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ് റെയ്ഡിനെത്തിയത്. കൊടുവള്ളി എം.എൽ.എ പി.ടി.എ റഹീം അദ്ധ്യക്ഷനായ പാർട്ടിയുടെ പ്രധാന നേതാവായിരുന്നു കാരാട്ട് ഫൈസൽ. ഈ പാർട്ടി ഇപ്പോൾ ഐ.എൻ.എല്ലിൽ ലയിച്ചിട്ടുണ്ട്. പി.ടി.എ റഹീമുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ് ഫൈസൽ.