കെ എം ബഷീറിനെ കൊലപ്പെടുത്തിയ കേസ്; ശ്രീറാം വെങ്കിട്ടരാമനും വഫാ ഫിറോസും കോടതിയിൽ
തിരുവനന്തപുരം: മാദ്ധ്യമപ്രവർത്തകനായ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. രണ്ടാം പ്രതി വഫാ ഫിറോസും കോടതിയിൽ എത്തിയിരുന്നു. കഴിഞ്ഞ രണ്ട് തവണയും കേസ് പരിഗണിക്കവെ ശ്രീറാം വെങ്കിട്ടരാമൻ ഹാജരാകാത്തതിനെ തുടർന്ന് ഇന്ന് ഹാജരാകാൻ കോടതി ഉത്തരവിട്ടിരുന്നു.
കേസിൽ രണ്ടാം പ്രതി വഫ ഫിറോസിന് നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.പലതവണ കേസ് വിളിച്ചിട്ടും ശ്രീറാം ഹാജരാകാത്തതിനെ തുടർന്ന് കുറ്റപത്രം ഇതുവരെ പ്രതികളെ വായിച്ചു കേൾപ്പിക്കാനായിരുന്നില്ല. ഇന്ന് ഇരുവരേയും കുറ്രപത്രം വായിച്ച് കേൾപ്പിച്ചു. 2019 ഓഗസ്റ്റ് മൂന്നിനാണ് കെ.എം ബഷീർ കൊല്ലപ്പെട്ടത്. ശ്രീറാം വെങ്കിട്ടരാമന്റെ വാഹനമിടിച്ചാണ് ബഷീർ കൊല്ലപ്പെട്ടത്. റോഡിൽ തെറിച്ചു വീണ ബഷീറിനെ ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പ് മരണം സംഭവിച്ചിരുന്നു. ഈ സംഭവം നടക്കുമ്പോൾ ശ്രീറാം സർവേ ഡയറക്ടറായിരുന്നു.