അന്വേഷണവുമായി സഹകരിക്കാം, ഒളിവിൽ പോകില്ല; ശിവശങ്കർ മുൻകൂർ ജാമ്യഹർജി നൽകി
കൊച്ചി: സ്വർണക്കടത്ത് കേസിൽ മുൻ ഐ.ടി വകുപ്പ് സെക്രട്ടറി എം.ശിവശങ്കർ മുൻകൂർ ജാമ്യഹർജി നൽകി. ഹൈക്കോടതിയിലാണ് ഹർജി നൽകിയത്. അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നും ഒളിവിൽ പോകില്ലെന്നും ഹർജിയിൽ പറയുന്നു. ആരോഗ്യ സ്ഥിതി കൂടി കണക്കിലെടുത്ത് മുൻകൂർ ജാമ്യം അനുവദിക്കണമെന്നാണ് അപേക്ഷ.
ശിവശങ്കറിനെതിരെ കൂടുതൽ കുറ്റങ്ങൾ ആരോപിച്ച് കോടതിയിൽ റിപ്പോർട്ട് നൽകാനുളള തയ്യാറെടുപ്പിലാണ് കസ്‌റ്റംസ്. കസ്റ്റംസിന്റെ നാടകീയ നീക്കങ്ങളും ശിവശങ്കറിന്റെ ആശുപത്രിവാസവും ചേർന്ന് സൃഷ്‌ടിച്ച അഭ്യൂഹങ്ങളിൽ വ്യക്തത പ്രതീക്ഷിക്കുന്ന നിർണായക ദിവസമാണ് ഇന്ന്. തിരുവനന്തപുരം മെഡിക്കൽ കോളജിലുളള ശിവശങ്കറിന്റെ ആശുപത്രി വാസം തുടരുമോയെന്നതാണ് ആദ്യത്തെ ചോദ്യം. വൈകിട്ട് മൂന്ന് മണിയോടെ ചേരുന്ന മെഡിക്കൽ ബോർഡ് ഇതിന് ഉത്തരം നൽകും.
നടുവിനും കഴുത്തിനും വേദനയെന്ന് പറഞ്ഞ ശിവശങ്കറിനെ വിവിധ പരിശോധനകൾക്ക് വിധേയമാക്കിയെങ്കിലും ഗുരുതര പ്രശ്‌നങ്ങൾ ഇല്ലാത്തത് കാരണം അദ്ദേഹത്തിനെ വാർഡിലേക്ക് മാറ്റാനോ ഡിസ്‌ചാർജ് ചെയ്യാനോ സാദ്ധ്യതയുണ്ട്.