ബീഹാറിൽ എൻ.ഡി.എയ്‌ക്ക് മുൻതൂക്കമെന്ന് അഭിപ്രായ സർവേ

Wednesday 21 October 2020 12:56 AM IST

ന്യൂഡൽഹി: ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ മുൻതൂക്കം നേടുമെന്ന് ഇന്ത്യാ ടുഡെയ്‌ക്കു വേണ്ടി ലോക്‌നിതി - ഡി.എസ്.ഡി.എസ് നടത്തിയ സർവേ പറയുന്നു. 243 അംഗ നിയമസഭയിൽ എൻ.ഡി.എ 133-143 സീറ്റുകൾ നേടുമെന്നാണ് പ്രവചനം. മഹാമുന്നണിക്ക് 88 - 98 സീറ്റുകളും ഒറ്റയ്‌ക്ക് മത്സരിക്കുന്ന എൽ.ജെ.പിക്ക് 2 - 6 സീറ്റുമാണ് പ്രവചിക്കുന്നത്.

കൂടുതൽ പേർ മുഖ്യമന്ത്രിയായി വരാൻ ആഗ്രഹിക്കുന്നുവെങ്കിലും നിതീഷ് കുമാറിന് ഭരണവിരുദ്ധ തരംഗം നേരിടേണ്ടി വരും. എന്നാൽ പ്രതിപക്ഷ കക്ഷികൾക്കിടയിൽ നിതീഷ് വിരുദ്ധ വോട്ടുകൾ ഭിന്നിക്കുന്നത് എൻ.ഡി.എയ്‌ക്ക് തുണയാകും. ബി.ജെ.പി, ജെ.ഡി.യു, ഹിന്ദുസ്ഥാൻ അവാം മോർച്ച, വികാസ് ശീൽ ഇൻസാൻ പാർട്ടി എന്നിവയടങ്ങിയ എൻ.ഡി.എ 38 ശതമാനം വോട്ടുകൾ നേടി കേവല ഭൂരിപക്ഷം ഉറപ്പിക്കും. ആർ.ജെ.ഡിയും കോൺഗ്രസും ഇടതു പാർട്ടികളും അടങ്ങിയ മഹാമുന്നണിക്ക് 32 ശതമാനം വോട്ടുകളും എൽ.ജെ.പിക്ക് ആറുശതമാനം വോട്ടും ലഭിക്കുമെന്നാണ് പ്രവചനം. ബി.എസ്.പി, എ.ഐ.എം.ഐ.എം, രാഷ്‌ട്രീയ ലോക് സമതാ പാർട്ടി എന്നിവയുടെ മുന്നണിയായ ജി.ഡി.എസ്.എഫിന് 24 ശതമാനം വോട്ടർമാരുടെ പിന്തുണയുണ്ടെന്നും സർവേ പറയുന്നു.