ഗുപ്കർ സഖ്യത്തെ ഫാറൂഖ് അബ്ദുള്ള നയിക്കും

Monday 26 October 2020 12:57 AM IST

ശ്രീനഗർ: ജമ്മു കാശ്മീരിന്റെ പ്രത്യേക അവകാശങ്ങൾ പുനഃസ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ ഏഴു രാഷ്ട്രീയ പാർട്ടികൾ സംയുക്തമായി ആരംഭിച്ച ഗുപ്കർ സഖ്യത്തിന്റെ ചെയർമാനായി നാഷണൽ കോൺഫറൻസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുള്ളയെ നിയമിച്ചു.

വൈസ് ചെയർമാനായി പി.ഡി.പി നേതാവ് മെഹബൂബ മുഫ്തിയെയും തിരഞ്ഞെടുത്തു.

സി.പി.എം നേതാവ് യൂസഫ് തരിഗാമിയാണ് കൺവീനർ. പീപ്പിൾസ് കോൺഫറൻസ് നേതാവ് സജാദ് ലോണാണ് വക്താവ്. ലോക്സഭാംഗം കൂടിയായ ഹസ്നൈൻ മസൂദി കോ-ഓർഡിനേറ്റർ. ശ്രീനഗറിലെ മെഹബൂബ

മുഫ്തിയുടെ വസതിയിൽ രണ്ടുമണിക്കൂറോളം ചേർന്ന യോഗത്തിൽ പുതിയ സമിതി ഭാരവാഹികളെ ഒറ്റക്കെട്ടായി തിരഞ്ഞെടുക്കുകയായിരുന്നു.

ഗുപ്കർ സമിതി ഒരു ദേശീയ വിരുദ്ധ സമിതിയല്ലെന്നും കാശ്മീരിനെതിരായ നീക്കങ്ങൾ തടയുകയാണ് ലക്ഷ്യമെന്നും നേതാക്കൾ വ്യക്തമാക്കി. 'ഇതൊരിക്കലും ദേശീയ വിരുദ്ധ സമിതിയല്ല. ബി.ജെ.പി വിരുദ്ധ സമിതിയാണ്. സഖ്യം ദേശവിരുദ്ധമാണെന്ന ബി.ജെ.പിയുടെ പ്രചാരണം തെറ്റാണ്." -ഫാറൂഖ് അബ്ദുള്ള പറഞ്ഞു.

ദേശീയ പതാക പിടിക്കാൻ താത്പര്യമില്ലെന്നും കാശ്മീരിന്റെ പഴയ പതാക തിരികെ കൊണ്ടുവരണമെന്നുമുള്ള മെഹബൂബയുടെ നിലപാട് പ്രത്യക്ഷമായി ദേശീയപതാകയെ ആക്ഷേപിക്കുന്നതാണെന്ന് കേന്ദ്ര നിയമ വകുപ്പ് മന്ത്രി രവിശങ്കർ പ്രസാദ് ആരോപിച്ചിരുന്നു.