'ധിക്കാരമാണ് ആ നടന്റെ മുഖമുദ്ര, സ്ത്രീലമ്പടന്റെ രൂപമാണ്, ഞാൻ എന്ന ഗർവാണുള്ളത്': സിദ്ദിഖിനെതിരെ രൂക്ഷ വിമർശനവുമായി ടി.ജെ.എസ് ജോർജ്
നടൻ സിദ്ദിഖിനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന മാദ്ധ്യമപ്രവർത്തകനായ ടി.ജെ.എസ് ജോർജ്. സിദ്ദിഖിനെതിരെ ഉയർന്ന ലൈംഗികാതിക്രമ ആരോപണവും നടി ആക്രമിക്കപ്പെട്ട വിഷയവും അദ്ദേഹത്തിന്റെ വ്യക്തി ജീവിതവും വിഷയമാക്കികൊണ്ട് ഒരു മലയാളം മാസികയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് മാദ്ധ്യമപ്രവർത്തകൻ സിദ്ദിഖിനെ രൂക്ഷമായി വിമർശിക്കുന്നത്.
ധിക്കാരമാണ് നടന്റെ മുഖ്യമുദ്രയെന്നും 'സാമാന്യ മര്യാദകള്‍ പോലും അവഗണിച്ച് നിരന്തരം മുന്നേറുന്ന ഒരു സ്ത്രീലമ്പടന്റെ രൂപമാണ്' അദ്ദേഹത്തിനുള്ളതെന്നും ടി.ജെ.എസ് ജോർജ് വിമർശിക്കുന്നത്. ഫേസ്ബുക്കിലൂടെ ലഭ്യമായ അദ്ദേഹത്തിന്റെ എല്ലാ ഫോട്ടോയിലും 'ഞാൻ ഞാൻ' എന്ന ഗർവ്വാണ് പ്രകടമാകുന്നതെന്നും ധിക്കാരമാണ് നടന്റെ മുഖമുദ്രയെന്നും മാദ്ധ്യമപ്രവർത്തകൻ ആരോപിക്കുന്നു.
മാദ്ധ്യമങ്ങളെ അകാരണമായി വിമർശിക്കുന്ന ആളാണ് സിദ്ദിഖെന്നും 'ബയോഡാറ്റ എന്ന ചരിത്രസംഹിത തയ്യാറാക്കിയാല്‍ സിദ്ദിഖ് എന്ന മനുഷ്യന്റെ വ്യക്തിത്വം തെളിഞ്ഞുവരുന്നത് കാണാം' എന്നും അദ്ദേഹം പറയുന്നു. നടി ആക്രമിക്കപ്പെട്ട വിഷയത്തിൽ തന്റെ സ്നേഹിതന്റെ വാക്കുകൾ അല്ലാതെ മറ്റൊന്നും വിശ്വസിക്കാൻ താൻ തയാറല്ല എന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചതെന്നും ടി.ജെ.എസ് ജോർജ് പറയുന്നു.
'ചെയ്തത് ക്രിമിനല്‍ കുറ്റമാണെന്ന് സ്‌നേഹിതനെ ബോദ്ധ്യപ്പെടുത്തി നന്മയുടെ വഴിക്ക് തിരിയാന്‍ തക്ക പൗരബോധം' അദ്ദേഹത്തിന് ഇല്ലാതെ പോയെന്നും മാദ്ധ്യമപ്രവർത്തകൻ വിമര്ശിക്കുന്നുണ്ട്. 'തന്റെ ചെയ്തികള്‍ സ്വാര്‍ത്ഥപരമാണെന്ന സത്യം' അദ്ദേഹം അറിയുന്നില്ലെന്നും അറിഞ്ഞാൽ തന്നെ അങ്ങനെ ഭാവിക്കുന്നില്ലെന്നും ടി.ജെ.എസ് ജോർജ് ലേഖനത്തിലൂടെ അഭിപ്രായപ്പെടുന്നു.