യു.എസ് തിരഞ്ഞെടുപ്പിൽ അട്ടിമറി നടന്നിട്ടില്ലെന്ന് അധികൃതർ, സമ്മതിക്കില്ലെന്ന് ട്രംപ്

Friday 13 November 2020 9:22 PM IST

വാഷിംഗ്‌ടൺ: യു.എസ് പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ അട്ടിമറി നടന്നതിന് തെളിവില്ലെന്ന്
അധികൃതർ. തിരഞ്ഞെടുപ്പിൽ അട്ടിമറി നടന്നുവെന്നും പെൻ‌സിൽ‌വാനിയയിൽ തനിക്ക് അനുകൂലമായ 2.7 ദശലക്ഷം വോട്ടുകളിൽ തിരിമറി നടത്തിയെന്നും പ്രസി‌ഡന്റ് ട്രംപ് അവകാശവാദം ഉയർത്തിയതിന് പിന്നാലെയാണ് ഇലക്ഷൻ ഇൻഫ്രാസ്ട്രക്ചർ ഗവൺമെന്റ് കോർഡിനേറ്റിംഗ് കൗൺസിലിന്റെ പ്രസ്‌താവന.

പ്രസിഡന്റ് ട്രംപിന്റെ ആരോപണം തള്ളിയ യു.എസിലെ മുതിർന്ന ഫെഡറൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ നവംബർ 3ന് നടന്ന തിരഞ്ഞെടുപ്പ് അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും സുരക്ഷിതമായതാണെന്നും പറഞ്ഞു. ഏതെങ്കിലും രീതിയിൽ വോട്ടുകൾ ഇല്ലാതാവുകയോ നഷ്ടപ്പെടുകയോ ചെയ്തിട്ടില്ല. വോട്ടുകളിൽ തിരിമറി നടന്നതായി തെളിവുകളില്ലെന്നും അവർ പ്രസ്‌താവനയിൽ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രക്രിയ സംബന്ധിച്ച് അടിസ്ഥാനരഹിതമായ നിരവധി ആരോപണങ്ങൾ ഉയരുന്നുണ്ടെന്നും അധികൃതർ പറഞ്ഞു.

അതേസമയം ഡെമോക്രാറ്റിക്ക് സ്ഥാനാർത്ഥി ജോ ബെെഡന്റെ വിജയം പ്രസിഡന്റ് സൊണാൾഡ് ട്രംപ് ഇതുവരെ അംഗീകരിച്ചിട്ടില്ല. തിരഞ്ഞെടുപ്പിൽ അട്ടിമറി നടന്നുവെന്ന ആരോപണത്തിൽ തന്നെ ഉറച്ചു നിൽക്കുകയാണ് ട്രംപ്.