നിരീക്ഷണത്തിലുള്ളവർക്കും കൊവിഡ് ബാധിതർക്കും പോസ്റ്റൽ വോട്ട്
ആലപ്പുഴ:തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിൽ കൊവിഡ് പോസിറ്റീവ് ആയവർക്കും നിരീക്ഷണത്തിലുള്ളവർക്കും വോട്ട് ചെയ്യുന്നതിന് പ്രത്യേക പോസ്റ്റൽ ബാലറ്റ് സംവിധാനം ഒരുക്കും. സ്‌പെഷ്യൽവോട്ടർമാർ എന്ന വിഭാഗത്തിൽപ്പെടുത്തിയാണ് ഇവർക്ക് സ്‌പെഷ്യൽ പോസ്റ്റൽ ബാലറ്റ് അനുവദിക്കുക. ഇത്തരം വോട്ടർമാരുടെ സാക്ഷ്യപ്പെടുത്തിയ ലിസ്റ്റ് തയ്യാറാക്കുന്നതിന് ആരോഗ്യ വകുപ്പ് ഒരു ഉദ്യോഗസ്ഥനെ നിയോഗിക്കും.
രണ്ട് സർട്ടിഫൈഡ് ലിസ്റ്റുകൾ രൂപീകരിച്ചാണ് സ്‌പെഷ്യൽ പോസ്റ്റൽ ബാലറ്റിനുള്ള സംവിധാനം ഒരുക്കുന്നത്. ആദ്യ ലിസ്റ്റ് 29ന് കൈമാറും. രണ്ടാമത്തെ ലിസ്റ്റ് വോട്ടെടുപ്പിന്റെ തലേ ദിവസമായ ഡിസംബർ 7ന് വൈകിട്ട് മൂന്ന് മണിക്ക് മുൻപായി കൈമാറും. 29ന് ശേഷമുള്ള ലിസ്റ്റിൽ രോഗം സ്ഥിരീകരിക്കുന്നവരുടേയും നിരീക്ഷണത്തിൽ കഴിയുന്നവരുടേയും വിവരങ്ങൾ അതത് ദിവസം തന്നെ ഡെസിഗ്നേറ്റഡ് ഹെൽത്ത് ഓഫീസർക്ക് കൈമാറും. ഡെസിഗ്നേറ്റഡ് ഹെൽത്ത് ഓഫീസർ (ഡി.എച്ച്.ഒ) സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മാത്രമേ പോസ്റ്റൽ ബാലറ്റ് അനുവദിക്കൂ.
നേരിട്ട് വോട്ടു ചെയ്യാനാവില്ല
പോസ്റ്റൽ ബാലറ്റ് തിരഞ്ഞെടുത്തവർക്ക് തിരഞ്ഞെടുപ്പ് തിയതിക്ക് മുൻപ് നെഗറ്റീവ് ആയാലും നിരീക്ഷണം അവസാനിച്ചാലും നേരിട്ട് പോളിംഗ് ബൂത്തിലെത്തി വോട്ട് ചെയ്യാൻ സാധിക്കില്ല. വോട്ടിംഗിന് തലേ ദിവസം വൈകിട്ട് മൂന്ന് മണിക്ക് ശേഷം പോസിറ്റീവ് ആകുന്നവർക്ക് സാധാരണ വോട്ടിംഗ് സമയം അവസാനിച്ച ശേഷം അതത് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്താം. ഈ സമയം രോഗിയും പോളിംഗ് ഉദ്യോഗസ്ഥരും പി.പി.ഇ. കിറ്റ് ധരിക്കണം.
സ്‌പെഷ്യൽ പോസ്റ്റൽ ബാലറ്റിന്റെ വിതരണത്തിനും ശേഖരണത്തിനുമായി സ്‌പെഷ്യൽ പോളിംഗ് ഓഫീസറെയും അസിസ്റ്റന്റ് ഓഫീസറേയും നിയമിക്കും. സ്‌പെഷ്യൽ പോസ്റ്റൽ ബാലറ്റുകൾ സൂക്ഷിക്കാനായി ആർ.ഒ./ എ.ആർ.ഒമാരുടെ ഓഫീസിൽ പ്രത്യേകം സ്‌ട്രോംഗ് റൂം സജ്ജമാക്കും. സ്‌പെഷ്യൽ പോസ്റ്റൽ ബാലറ്റ് ആവശ്യമുള്ളവർക്ക് സഹായത്തിനായി കളക്ടറേറ്റിലും അതാത് വരണാധികാരികളുടെ ഓഫീസിലും പ്രത്യേകം സഹായ കേന്ദ്രങ്ങളും സജ്ജീകരിക്കും.