പിടിയിലായത് 11 ലക്ഷം രൂപയുടെ സാധനങ്ങൾ കവർന്ന കേസിൽ

Saturday 28 November 2020 12:54 AM IST

ഇരിട്ടി: ഫ്ളിപ്പ്കാർട്ടിൽ നിന്നയച്ച 11 ലക്ഷം രൂപയുടെ സാധനങ്ങൾ കവർന്ന കേസിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചുങ്കക്കുന്ന് സ്വദേശി ജിസ്ബിൻ ഷാജി (22), വലിയ പറമ്പുംകരി സ്വദേശി അജയ് (19) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കേസിൽ മുഖ്യപ്രതികൾ പിടിയിലാകാനുണ്ട്. ഇവർക്കായുള്ള അന്വേഷണം തുടരുന്നു.ഫ്ളിപ്പ്കാർട്ടിൽ നിന്ന് ഇരിട്ടി മേഖലയിലെ ഇടപാടുകാർക്ക് അയച്ച മുക്കാൽ ലക്ഷത്തോളം രൂപ വിലവരുന്ന 10 ഐ ഫോണുകൾ അടക്കം 31 മൊബൈൽ ഫോണുകളും ഒരു കാമറയുമാണ് മോഷണം പോയത്. സാധനങ്ങൾ ഇടപാടുകാർക്ക് എത്തിക്കാൻ ചുമതലയുള്ള എൻഡക്സ് ട്രാൻസ്‌പോർട്ട്സ് സർവീസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഏരിയാ മാനേജർ നൽകിയ പരാതിയിലാണ് ഇരിട്ടി സി.ഐ എ. കുട്ടിക്കൃഷ്ണന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് അന്വേഷണം നടക്കുന്നത്.