"മകന്‍ രാജ്യത്തിന്റെ കാവലാള്‍; പക്ഷേ ഞങ്ങളെ വിളിക്കുന്നത് ഖലിസ്ഥാനി തീവ്രാവദികളെന്ന്"; ബുരാരിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകന്റെ വാക്കുകള്‍

Sunday 29 November 2020 3:36 PM IST

ന്യൂഡല്‍ഹി: ബുരാരിയിലെ നിരങ്കരി ഗ്രൗണ്ടില്‍ തടിച്ചുകൂടിയ നൂറുകണക്കിന് കര്‍ഷകരില്‍ ഒരാളാണ് എഴുപത്തിരണ്ടുകാരനായ ഭീം സിംഗ്. അദ്ദേഹത്തിന്റെ മകന്‍ സൈനികനാണ്. കാര്‍ഷിക നിയമങ്ങള്‍ കൂടാതെ അദ്ദേഹത്തെ ചൊടിപ്പിക്കുന്ന മറ്റൊന്നു കൂടിയുണ്ട്. ഖലിസ്ഥാനി തീവ്രവാദികളെന്ന വിശേഷണമാണ് പ്രതിഷേധിക്കുന്നതിനിടയില്‍ കര്‍ഷകര്‍ കേള്‍ക്കുന്നതെന്ന് ഉത്തര്‍ പ്രദേശിലെ ബിജ്നോര്‍ സ്വദേശിയായ ഭീം സിംഗ് പറയുന്നു.

'എന്റെ മകന്‍ രാജ്യത്തെ സംരക്ഷിക്കുന്നു. എന്നാല്‍, അവന്റെ അച്ഛനെ ശബ്ദം ഉയര്‍ത്തിയതിനാൽ തീവ്രവാദിയായും കുറ്റവാളിയായും കാണുന്നു', പൊലീസ് ബാരിക്കേഡുകള്‍, ടിയര്‍ ഗ്യാസ് ഷെല്ലുകള്‍, ജലപീരങ്കികള്‍ എന്നിവയെല്ലാം നേരിട്ട് രാജ്യതലസ്ഥാനത്തെത്തിയ ശേഷം ഭീം സിംഗ് പറഞ്ഞു. 'എന്റെ മകന്‍ മാത്രമല്ല, എന്റെ മരുമക്കളും രാജ്യത്ത് സേവനമനുഷ്ഠിക്കുന്ന സൈന്യത്തിലുണ്ട്. എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ മൂന്ന് കാര്‍ഷിക വിരുദ്ധ നിയമങ്ങളിൽ അവരുടെ കുടുംബം പട്ടിണിയായി, ഇപ്പോൾ കടക്കെണിയിലാണ്', ഭീം സിംഗ് വ്യക്തമാക്കി.

ഭീം സിംഗിന്റെ കുടുംബം പ്രധാനമായും കരിമ്പ്, ഗോതമ്പ്, ബാര്‍ലി എന്നിവയാണ് കൃഷി ചെയ്യുന്നത്. കോര്‍പറേറ്റ് ഫാം ബില്‍ കാരണം കഴിഞ്ഞ 14 മാസത്തോളമായി വിളയോ കരിമ്പോ വില്‍ക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. അവശ്യ വസ്തുക്കളില്‍ നിന്ന് നിരവധി വസ്തുക്കള്‍ സര്‍ക്കാര്‍ ഇതിനോടകം തന്നെ നീക്കം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

'ഞങ്ങള്‍ നാല് സഹോദരങ്ങളാണ്. എല്ലാവരും ഒരു കുട്ടിയെ രാജ്യത്തിനായി സേവിക്കാന്‍ അയച്ചിട്ടുണ്ട്. രാജ്യത്തിനായി ഭക്ഷണം, ധാന്യങ്ങള്‍, ഗോതമ്പ്, പഞ്ചസാര, പയര്‍വര്‍ഗ്ഗങ്ങള്‍ എന്നിവ ഉത്പാദിപ്പിക്കുമ്പോള്‍ ഇന്ന് ഞങ്ങളെ ഒരു കുറ്റവാളിയെ പോലെ ഈ തുറന്ന മൈതാനത്ത് പൂട്ടിയിട്ടിരിക്കുകയാണ്. അവരെയാണ് സര്‍ക്കാര്‍ തീവ്രവാദികളെന്ന് വിളിക്കുന്നത്', ഭീം സിംഗ് കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാര്‍ നിയമം റദ്ദാക്കി ഞങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നില്ലെങ്കില്‍ പിന്തുണയ്ക്കാന്‍ നിരത്തുകളിലേക്ക് ഞങ്ങളുടെ ഭാര്യമാരും മക്കളും പേരക്കുട്ടികള്‍ പോലും വരുമെന്ന് ഭീം സിംഗ് പറഞ്ഞു. യു പിയിലേക്ക് തിരിച്ചുപോയാല്‍ റോഡുകളില്‍ കുത്തിയിരിക്കും. പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍, എല്ലാവര്‍ക്കും ഭക്ഷണം നല്‍കുന്ന കര്‍ഷകരോട് സര്‍ക്കാര്‍ എന്താണ് ചെയ്യുന്നതെന്ന് രാജ്യവും പൗരനും അറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു', അദ്ദേഹം വ്യക്തമാക്കി. 'ഞങ്ങളുടെ അക്കൗണ്ടില്‍ 15 ലക്ഷം രൂപയുടെ വ്യാജ വാഗ്ദാനങ്ങള്‍ ആവശ്യപ്പെടുന്നില്ല, കര്‍ഷകര്‍ എല്ലായ്പ്പോഴും അവരുടെ കുടുംബത്തിനും ഈ രാജ്യത്തിനുമായി കഠിനാധ്വാനം ചെയ്തു. ഞങ്ങള്‍ കടക്കെണിയിലാണെന്നും കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ വിദ്യാഭ്യാസം നൽകാൻ പോലും കഴിയുന്നില്ലെന്നും' കര്‍ഷകര്‍ പറഞ്ഞു.