മാദ്ധ്യമപ്രവർത്തകനെ സാനിറ്റൈസർ ഒഴിച്ച് കത്തിച്ചു : പ്രതികൾ പിടിയിൽ

Wednesday 02 December 2020 12:08 AM IST

ലക്‌നൗ: ഉത്തർപ്രദേശിൽ മാദ്ധ്യമപ്രവർത്തകനെയും സുഹൃത്തിനെയും കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രതികൾ അറസ്റ്റിൽ. ലളിത് മിശ്ര, റിങ്കു എന്ന കേശവാനന്ദ് മിശ്ര, അക്രം അലി എന്നിവരെയാണ് ബഹാദുർപൂരിലെ വനത്തിൽ നിന്ന് പൊലീസ് പിടികൂടിയത്.

പ്രാദേശിക ദിനപത്രത്തിലെ മാദ്ധ്യമപ്രവർത്തകനായ ബൽറാംപുർ സ്വദേശി രാകേഷ് സിംഗ്, സുഹൃത്ത് പിന്റു സാഹു എന്നിവരെയാണ് കൊലപ്പെടുത്തിയത്.

ഗ്രാമമുഖ്യയായ കേശവാനന്ദിന്റെ മാതാവ് ഫണ്ട് തിരിമറി നടത്തിയ സംഭവം രാകേഷ് സിംഗ് വെളിച്ചത്തുകൊണ്ടുവന്നിരുന്നു. ഇതിലുള്ള പകയാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. ചില കാര്യങ്ങൾ സംസാരിക്കാനുണ്ടെന്ന് പറഞ്ഞാണ് മൂന്ന് പ്രതികളും രാകേഷിന്റെ വീട്ടിലെത്തിയത്. സുഹൃത്ത് പിന്റുവും ഈ സമയം വീട്ടിലുണ്ടായിരുന്നു. തുടർന്ന് പ്രതികൾ ഇവർക്കൊപ്പം മദ്യപിച്ചു. ഇതിനുപിന്നാലെയാണ് രാകേഷിനെയും സുഹൃത്തിനെയും മുറിയിൽ പൂട്ടിയിട്ട് വീടിന് തീകൊളുത്തിയത്.

സാനിറ്റൈസർ ഉപയോഗിച്ചാണ് പ്രതികൾ വീടിന് തീകൊളുത്തിയതെന്നും സംഭവത്തിന് ശേഷം ഇവർ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടെന്നും പൊലീസ് പറഞ്ഞു. പിന്റു സംഭവസ്ഥലത്തുവെച്ചും ഗുരുതരമായി പൊള്ളലേറ്റ രാകേഷ് സിംഗ് ആശുപത്രിയിലുമാണ് മരിച്ചത്.

രാകേഷിന്റെ ഭാര്യയ്ക്ക് ബൽറാംപുർ ജില്ലാ ഭരണകൂടം അഞ്ച് ലക്ഷം രൂപയുടെ സാമ്പത്തിക സഹായം കൈമാറി. ഇവർക്ക് ബൽറാംപുർ ചിനി മിൽസ് ലിമിറ്റഡിൽ ജോലിയും വാഗ്ദാനം ചെയ്തിട്ടുണ്ട്. രാകേഷിന്റെ കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കുമെന്നും കുടുംബത്തിന് സുരക്ഷ ഏർപ്പെടുത്തുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.