വനിതാ ജഡ്ജിമാര്‍ക്കെതിരായ ലൈംഗിക പരാമര്‍ശം, ജസ്റ്റിസ് കര്‍ണന്‍ അറസ്റ്റില്‍

Wednesday 02 December 2020 5:04 PM IST

ചെന്നൈ: ഹൈക്കോടതി മുന്‍ ജഡ്ജി സി എസ് കര്‍ണനെ ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തു. ഹൈക്കോടതിയിലെയും സുപ്രീംകോടതിയിലെയും ജുഡീഷ്യല്‍ ഓഫീസര്‍മാരെയും അവരുടെ ഭാര്യമാരെയും അടക്കം മോശം പരാമര്‍ശങ്ങള്‍ നടത്തിയതിനാണ് അറസ്റ്റ്.

കര്‍ണന്റെ വസതിയിലെത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒക്ടോബര്‍ 27-ന് മദ്രാസ് ഹൈക്കോടതിയിലെ ഒരു അഭിഭാഷകന്‍ നല്‍കിയ പരാതിയില്‍ കര്‍ണനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. മദ്രാസ് ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകരെല്ലാം ചേര്‍ന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെയ്ക്ക് ജസ്റ്റിസ് കര്‍ണനെതിരെ വിശദമായ പരാതി നല്‍കുകയും ചെയ്തു. ജസ്റ്റിസ് കര്‍ണന്‍ സ്ത്രീകള്‍ക്കെതിരായ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്യുന്ന ഒരു വീഡിയോ പുറത്തുവന്നിരുന്നു. ഈ വീഡിയോ കൂടി ചേര്‍ത്താണ് അഭിഭാഷകര്‍ ചീഫ് ജസ്റ്റിസിന് പരാതി നല്‍കിയത്.

സുപ്രീംകോടതിയിലെയും ഹൈക്കോടതിയിലെയും ചില ജഡ്ജിമാര്‍ ചില വനിതാ ഉദ്യോഗസ്ഥരെ ലൈംഗികപീഡനത്തിനിരയാക്കിയെന്ന പരാമര്‍ശവും കര്‍ണന്‍ ആ വീഡിയോയില്‍ നടത്തിയിരുന്നു. ആ ദൃശ്യത്തില്‍ പീഡനത്തിനിരയായെന്ന് ആരോപിക്കപ്പെടുന്ന ഇരകളുടെ പേരും കര്‍ണന്‍ വെളിപ്പെടുത്തുന്നുണ്ട്. സ്ത്രീകളെ അത്യന്തം അപമാനിക്കുന്നതാണ് കര്‍ണന്റെ പരാമര്‍ശങ്ങളെന്നും, ഇത് പച്ചയായ സ്ത്രീവിരുദ്ധതയാണെന്നും അഭിഭാഷകര്‍ സംയുക്തമായി ചീഫ് ജസ്റ്റിന് നല്‍കിയ കത്തില്‍ ചൂണ്ടികാട്ടിയിരുന്നു.