ഇന്ത്യയുമായുള്ള 90 ദശലക്ഷം ഡോളറിന്റെ സൈനിക കരാറിന് യു.എസ് അനുമതി
വാഷിംഗ്ടൺ: 90 ദശലക്ഷം ഡോളർ വിലവരുന്ന സൈനിക ഉപകരണങ്ങളും സേവനങ്ങളും ഇന്ത്യക്ക് നൽകാനുള്ള കരാറിന് അമേരിക്കയുടെ അനുമതി. കരാറിലൂടെ യു.എസ് - ഇന്ത്യൻ ബന്ധത്തെ ശക്തിപ്പെടുത്തുന്നതിനും പ്രധാനപ്പെട്ട പ്രതിരോധ പങ്കാളിയുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിനും സഹായിക്കുകയാണെന്നും അത് യു.എസിന്റെ വിദേശനയത്തിനും ദേശീയ സുരക്ഷയ്ക്കും പിന്തുണ നൽകുമെന്നും യു.എസ് പ്രതിരോധ വകുപ്പിലെ ഡിഫൻസ് സെക്യൂരിറ്റി കോർപറേഷൻ ഏജൻസി പറഞ്ഞു.
ഇന്തോ - പസഫിക് മേഖലയിലും ദക്ഷിണേഷ്യൻ പ്രദേശത്തും രാഷ്ട്രീയ സ്ഥിരതയും സമാധാനവും സാമ്പത്തിക പുരോഗതിയും നിലനിറുത്തുന്ന പ്രധാന ശക്തിയായി തുടരുകയാണ് ഇന്ത്യയെന്നും ഡിഫൻസ് സെക്യൂരിറ്റി കോർപറേഷൻ ഏജൻസി ചൂണ്ടിക്കാണിച്ചു.
ഇതുവഴി ഇന്ത്യൻ വ്യോമസേനയുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി നേരത്തേ ഇന്ത്യ കരസ്ഥമാക്കിയ സി-130ജെ സൂപ്പർ ഹെർക്കുലീസ് മിലിട്ടറി ട്രാൻസ്‌പോർട്ട് എയർക്രാഫ്റ്റിന്റെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിന് സാധിക്കുമെന്ന് പെന്റഗൺ പറഞ്ഞു. എല്ലായ്‌പ്പോഴും ദൗത്യത്തിന് പൂർണസജ്ജമായി നിലക്കുന്നതിന് ഇന്ത്യൻ വ്യോമസേനയെ ഇത് സഹായിക്കും. 2016ൽ ഇന്ത്യയെ പ്രധാനപ്പെട്ട പ്രതിരോധ പങ്കാളിയായി അവരോധിച്ചുകൊണ്ട് യു.എസ് ഒരു സുപ്രധാന നീക്കം നടത്തിയിരുന്നു.