സഫലമായ 5 വർഷങ്ങൾ

Saturday 05 December 2020 12:55 AM IST

ചരിത്രം തുടിക്കുന്ന ശംഖുമുഖത്ത് സാഗരം സാക്ഷിയായി ഭാരത് ധർമ്മജന സേന (ബി.ഡി.ജെ.എസ്) പിറന്നിട്ട് ഇന്ന് അഞ്ചുവർഷം തികയുകയാണ്. കേരളം പോലെ രാഷ്ട്രീയ പ്രബുദ്ധമായ സംസ്ഥാനത്ത് നൂറുകണക്കിന് പാർട്ടികൾ ജനിക്കുകയും മരിക്കുകയും ചെയ്തിട്ടുണ്ട്. അഞ്ച് വയസ് പാർട്ടിയുടെ വളർച്ചയിൽ ഒരു കാലഗണനയല്ലതാനും. പക്ഷേ പിറവി കൊണ്ട് മാസങ്ങൾക്കകം സംസ്ഥാനത്തെ രാഷ്ട്രീയ മണ്ഡലങ്ങളിൽ ശക്തമായ ചലനങ്ങൾ സൃഷ്ടിക്കാൻ ബി.ഡി.ജെ.എസിന് കഴിഞ്ഞിട്ടുണ്ടെങ്കിൽ അത് ആ പാർട്ടിയുടെ അനിവാര്യതയാണ് ചൂണ്ടിക്കാണിക്കുന്നത്.

സവിശേഷമായ രാഷ്ട്രീയ സാഹചര്യത്തിന്റെ പരിണതിയായിരുന്നു ബി.ഡി.ജെ.എസിന്റെ പിറവി. സംസ്ഥാന രാഷ്ട്രീയം ന്യൂനപക്ഷ രാഷ്ട്രീയ കക്ഷികളുടെ കൈപ്പിടിയിലൊതുങ്ങുകയും ഇടതു, വലതുമുന്നണികൾ സാധാരണ ജനങ്ങളെ തഴയുകയും അഴിമതിയും കെടുകാര്യസ്ഥതയും സർവവ്യാപിയാവുകയും ചെയ്ത ഘട്ടത്തിൽ ഉദിച്ചുയരാൻ നിർബന്ധിതമാവുകയായിരുന്നു ബി.ഡി.ജെ.എസ്.

വോട്ടുബാങ്ക് രാഷ്ട്രീയം കേരളത്തെ ഗ്രസിച്ച അർബുദമാണ്. അത് തിരിച്ചറിഞ്ഞിട്ടും കണ്ണടച്ച് അധികാരം നിലനിറുത്താൻ എന്ത് വിട്ടുവീഴ്ച ചെയ്തും അവരെ പുൽകുന്ന ഇടതു, വലതു പാർട്ടികളിൽ നിന്ന് നമുക്ക് നീതി കിട്ടുമെന്ന് ഒരിക്കലും പ്രതീക്ഷിക്കേണ്ടതില്ല. വിവേചനങ്ങൾക്കെതിരെ നേരിൽ പോരാടാനുള്ള മാർഗം തേടിയിരുന്നവർക്ക് അങ്ങനെയാണ് ബി.ഡി.ജെ.എസ് താങ്ങായത്.

രാജ്യം ഭരിക്കുന്ന, നരേന്ദ്ര ദാമോദർദാസ് മോദി നേതൃത്വം വഹിക്കുന്ന ബി.ജെ.പിയുടെ ഘടകകക്ഷിയാകാൻ, ദേശീയ ജനാധിപത്യ സഖ്യത്തിന്റെ ഭാഗമാകാൻ ലഭിച്ച അവസരമാണ് ബി.ഡി.ജെ.എസിന്റെ വളർച്ചയ്ക്ക് പ്രോത്സാഹനം. കേരളത്തിലെ അടിസ്ഥാന വർഗങ്ങളുടെയും അവഗണിക്കപ്പെട്ട സമൂഹങ്ങളുടെയും കൈകളിലെ പന്തവും ആയുധവുമാകാൻ അങ്ങനെ ബി.ഡി.ജെ.എസിനായി. തങ്ങൾക്ക് കടന്നുചെല്ലാൻ സാധിക്കാതിരുന്ന മേഖലകളിലേക്ക് ബി.ഡി.ജെ.എസിലൂടെ കരുത്ത് നേടാൻ ബി.ജെ.പിക്കും കഴിഞ്ഞു.

കഴിഞ്ഞ അസംബ്ളി തിരഞ്ഞെടുപ്പിൽ കന്നിയങ്കം കുറിച്ച ബി.ഡി.ജെ.എസ് കേരളരാഷ്ട്രീയത്തിൽ നിർണായക ശക്തിയാണെന്ന് തെളിയിച്ചു. എൻ.ഡി.എയുടെ ആദ്യ പ്രതിനിധിക്ക് കേരള നിയമസഭയിലേക്ക് കടന്നുകയറാനായതിൽ ബി.ഡി.ജെ.എസിന്റെ പിന്തുണ കൂടിയുണ്ടെന്ന് സാഭിമാനം പറയാം. നിരവധി മണ്ഡലങ്ങളിൽ എൻ.ഡി.എ സ്ഥാനാർത്ഥികൾക്ക് നാമമാത്രമായ വോട്ടുകൾക്കാണ് വിജയം അകന്നുപോയത്. പാർലമെന്റ് തിരഞ്ഞെടുപ്പിൽ എൻ.ഡി.എയുടെ വോട്ടിംഗ് ശതമാനം കുതിച്ചുയർന്നത് കേരളത്തിലെ രാഷ്ട്രീയം എങ്ങോട്ടാണ് നീങ്ങുന്നതെന്നതിന്റെ സൂചകമായിരുന്നു.

ഈ തദ്ദേശതിരഞ്ഞെടുപ്പ് കേരള രാഷ്ട്രീയത്തിന്റെ ഗതി മാറ്റിയെഴുതും എന്നുറപ്പ്. ഇടതു, വലതു രാഷ്ട്രീയ തമ്പുരാക്കന്മാരുടെയും മതേതരത്വത്തിന്റെ പേരും പറഞ്ഞ് കേരളത്തിൽ രാഷ്ട്രീയക്കച്ചവടം നടത്തുന്ന ചില പാർട്ടികളുടെയും നട്ടെല്ല് ഒടിക്കാനുള്ള അവസരമാകും ഇത്. അധികാരത്തിന് വേണ്ടി എന്തു നിലപാടും സ്വീകരിക്കുന്ന നപുംസകങ്ങളെ തൂത്തെറിയാനുള്ള യുദ്ധത്തിലാണ് ബി.ഡി.ജെ.എസും എൻ.ഡി.എ മുന്നണിയും.

ഈ അഞ്ച് വർഷത്തിനിടെ കേരളത്തിന്റെ വികസനത്തിന് വേണ്ടിയുള്ള നിരവധി പ്രവർത്തനങ്ങളിലും ബി.ഡി.ജെ.എസ് രംഗത്തുണ്ടായിരുന്നു. കേന്ദ്രസർക്കാരിനെ പരിഹസിക്കുകയും അവഗണിക്കുകയും ചെയ്യുന്ന ഭരണപക്ഷവും പ്രതിപക്ഷവും സംസ്ഥാനത്തിന് വേണ്ട വികസനങ്ങൾ ചോദിച്ച് വാങ്ങുന്നതിൽ അലംഭാവം കാട്ടുകയാണ്. കേന്ദ്രപദ്ധതികൾക്ക് മലയാളം പേരുകൾ നൽകി സ്വന്തമാക്കുന്ന സംസ്ഥാന സർക്കാർ കേരളത്തിൽ മാത്രമേ ഉണ്ടാകൂ.

ഐ.ഐ.ടി, എയിംസ്, കാർഷിക സബ്സിഡികൾ, റോഡ് വികസന ഫണ്ട്, പരമ്പരാഗത വ്യവസായ പുനരുദ്ധാരണം, ആഴക്കടൽ മത്സ്യബന്ധന പ്രോത്സാഹനം തുടങ്ങി കേരളത്തിന് വേണ്ട നിരവധി പദ്ധതികളെക്കുറിച്ച് ബന്ധപ്പെട്ട കേന്ദ്രമന്ത്രിമാരുമായി ബി.ഡി.ജെ.എസ് നേതൃത്വം നിവേദനങ്ങൾ നൽകുകയും ചർച്ച നടത്തുകയും ചെയ്തിരുന്നു. നരേന്ദ്രമോദി സർക്കാർ ആറുവർഷം പിന്നിടുമ്പോൾ ഇന്ത്യ ലോകത്തിന് മുന്നിൽ തലയുയർത്തി നിൽക്കുന്ന സാഹചര്യങ്ങളാണ് ഉരുത്തിരിഞ്ഞു വന്നത്.

'ഇന്ത്യ ആദ്യം', 'എല്ലാവർക്കുമൊപ്പം, എല്ലാവർക്കും വികസനം' എന്ന വീക്ഷണത്തോടെ ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്ന സൃഷ്ടിപരമായ നീക്കങ്ങളുമായാണ് മോദി ഇന്ത്യയെ ലോകത്തിന്റെ നെറുകയിലേക്ക് നയിക്കുന്നത്. അസാധ്യമെന്ന് പതിറ്റാണ്ടുകളായി പറഞ്ഞു പതിഞ്ഞിരുന്ന പലതും സാധ്യമാണെന്ന് തെളിയിക്കാൻ രണ്ടാം മോദി സർക്കാറിനു കഴിഞ്ഞു. കാശ്മീരിന് പ്രത്യേക പദവി നൽകുന്ന 370ാം വകുപ്പ് ഇല്ലാതാക്കിയും മുസ്ളീം വനിതകളെ തുല്യാവകാശത്തിലേക്ക് കൈപിടിച്ചുയർത്തുന്നതിന്റെ ആദ്യപടിയായി മുത്തലാക്ക് അവസാനിപ്പിച്ചതും അയോദ്ധ്യ വിധിയെ സൗമ്യമായി കൈകാര്യം ചെയ്തതുമെല്ലാം കരുത്തുറ്റ ഒരു നേതൃത്വത്തെയാണ് കാണിച്ചുതരുന്നത്. ദരിദ്രരുടെയും അവഗണിക്കപ്പെട്ടവരുടെയും കർഷകരുടെയും സ്ത്രീകളുടെയും യുവജനതയുടെയും മധ്യവർഗത്തിന്റെയും പട്ടികജാതി, പട്ടികവർഗക്കാരുടെയും ആഗ്രഹങ്ങൾ സഫലമാക്കുന്ന നരേന്ദ്രമോദി സർക്കാരിന്റെ ഭാഗമാണ് ബി.ഡി.ജെ.എസ് എന്ന് പറയാൻ ഓരോ പാർട്ടി പ്രവർത്തകനും അഭിമാനമുണ്ട്.

സത്യവും ധർമ്മവും മുറുകെ പിടിച്ചു പ്രവർത്തിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനമായ ഭാരത് ധർമ്മ ജന സേന കേരളരാഷ്ട്രീയത്തിലെ നിർണായക ഘടകമായി മാറിയതിന് പിന്നിൽ മോദി പ്രഭാവവും എൻ.ഡി.എയുടെ കരുത്തുമുണ്ട്.

കേരളത്തിലെ ഏതൊരു മണ്ഡലത്തിലും ജയപരാജയങ്ങൾ നിർണയിക്കാനുള്ള ശേഷി ബി.ഡി.ജെ.എസ് ആർജിച്ചത് സത്യസന്ധരായ, കഠിനാദ്ധ്വാനികളായ ആയിരക്കണക്കിന് സാധാരണ പ്രവർത്തകരുടെ വിയർപ്പിന്റെ പുണ്യം കൊണ്ടാണ്. അവരാണ് ഈ പാർട്ടിയുടെ ജീവൻ.

ബി.ഡി.ജെ.എസ് ശൈശവം പിന്നിട്ടത് ക്ഷണനേരം കൊണ്ടാണ്. ബാല്യവും കടന്ന് നിത്യയൗവനം ആർജിക്കാനുള്ള പരിശ്രമങ്ങളിലാണ് പാർട്ടി. കേരളത്തിൽ പുതിയൊരു രാഷ്ട്രീയ സംസ്കാരം വളർത്തിയെടുക്കുകയാണ് ബി.ഡി.ജെ.എസ് ദൗത്യം. വോട്ടുകുത്താൻ മാത്രമല്ല, അധികാരത്തിൽ പങ്കാളിയാകാനും ഇവിടെ ആളുണ്ടെന്ന് തെളിയിക്കുകയും വേണം. ആ ലക്ഷ്യത്തിലേക്ക് നമുക്കൊന്നായി പോരാടാം.