ഡൊണാൾഡ് ട്രംപിന് ഇംപീച്ച്മെന്റ് : 197നെതിരെ 232 വോട്ടിന് ജനപ്രതിനിധി സഭയിൽ പ്രമേയം പാസായി

Thursday 14 January 2021 3:49 AM IST

വാഷിംഗ്‌ൺ : സ്ഥാനമൊഴിയുന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരായ ഇംപീച്ച്മെന്റ് പാസായി. അമേരിക്കൻ ജനപ്രതിനിധി സഭയിൽ നടന്ന വോട്ടെടുപ്പിൽ 197നെതിരെ 232 വോട്ടിനാണ് പ്രമേയം പാസായത്. പത്ത് റിപ്പബ്ലിക്കൻ അംഗങ്ങളും ട്രംപിനെതിരെ വോട്ട് ചെയ്തു. ഇംപീച്ച്മെന്റ് വിചാരണ ഇനി യു.എസ് സെനറ്റിലേക്ക് നീങ്ങും. സെനറ്റിന്റെ നടപടിക്രമങ്ങള്‍ കൂടി പൂര്‍ത്തിയായാലെ സ്ഥാനം നഷ്ടമാകുകയുള്ളൂ സെനറ്റിന്റെ നടപടിക്രമങ്ങള്‍ കൂടി പൂര്‍ത്തിയായാലെ സ്ഥാനം നഷ്ടമാകുകയുള്ളൂ. സെനറ്റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷ വേണം. റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ കൂടി പിന്തുണച്ചാലെ സെനറ്റില്‍ ട്രംപിനെതിരെ കുറ്റം ചുമത്താനാകൂ.

ഒരു വര്‍ഷത്തിനിടെ ജനപ്രതിനിധി സഭ രണ്ടുതവണ ഇംപീച്ച്‌മെന്റ് നടപടി നേരിടുന്ന ഏക അമേരിക്കന്‍ പ്രസിഡന്റായി ഇതോടെ ട്രംപ് മാറി. യുഎസ് ചരിത്രത്തില്‍ തന്നെ ഇത് ആദ്യമായാണ് ഇത്തരമൊരു നടപടി.

നേരത്തെ 2019 ഡിസംബറില്‍ ട്രംപിനെ ജനപ്രതിനിധി സഭ ഇംപീച്ച് ചെയ്തിരുന്നു. എന്നാല്‍ സെനറ്റിലെ വോട്ടെടുപ്പിലൂടെ അന്ന് രക്ഷപ്പെട്ടു.

ജനുവരി 20നാണ് പുതിയ പ്രസിഡന്റ് ജോ ബൈഡന്‍ അധികാരമേല്‍ക്കുക. സ്ഥാനമൊഴിയുന്നതിന് മുമ്പായി ട്രംപിനെ പുറത്താക്കാനുള്ള നീക്കവും ഡെമോക്രാറ്റുകള്‍ കഴിഞ്ഞ ദിവസം നടത്തിയിരുന്നു. പ്രസിഡന്റിനെ പുറത്താക്കാന്‍ ഭരണഘടനയിലെ 25-ാം ഭേദഗതി ഉപയോഗിക്കാന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെടുകയാണ് ഉണ്ടായത്. ഇതിനായുള്ള പ്രമേയം ജനപ്രതിനിധി സഭയില്‍ അവതരിപ്പിച്ചപ്പോള്‍ 223 അംഗങ്ങള്‍ പ്രമയേത്തെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ 205 പേര്‍ പ്രമേയത്തെ എതിര്‍ത്തു.

എന്നാല്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് ഈ നിര്‍ദേശം തള്ളി. പ്രസിഡന്റിനെ പുറത്താക്കാനുള്ള ഭരണഘടനാ അധികാരം പ്രയോഗിക്കില്ലെന്ന് പറഞ്ഞ പെന്‍സ് സമാധാനപരമായ അധികാര കൈമാറ്റമാണ് ആഗ്രഹിക്കുന്നതെന്നും വ്യക്തമാക്കി.