സുവിശേഷകൻ പോൾ ദിനകരന്റെ സ്ഥാപനങ്ങളിൽ ആദായ നികുതി റെയ്ഡ്; നടപടി നികുതി വെട്ടിപ്പിനെ തുടർന്ന്
ചെന്നൈ: തമിഴ്നാട്ടിലെ പ്രശസ്‌ത സുവിശേഷകനായ പോൾ ദിനകരന്റെ വിവിധ സ്ഥാപനങ്ങളിൽ ആദായ നികുതി വിഭാഗം അധികൃതരുടെ റെയ്‌ഡ്. ചെന്നൈയിലെ 'ജീസസ് കോൾസ്' ആസ്ഥാനത്തും കോയമ്പത്തൂരെ കാരുണ്യ ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ പ്രധാന ക്യാമ്പസിലും ഉൾപ്പടെ 28 ഇടങ്ങളിലാണ് റെയ്‌ഡ് നടക്കുന്നത്.
തമിഴ്‌നാട്ടിലെ പ്രശസ്‌ത സുവിശേഷകനായ ഡി.ജി.എസ് ദിനകരന്റെ മകനാണ് പോൾ ദിനകരൻ. ഡി.ജി.എസ് ദിനകരനാണ് ജീസസ് കോൾസ് മിനിസ്‌ട്രിയുടെ സ്ഥാപകൻ. പ്രതിമാസം 400 പരിപാടികളാണ് പോൾ ദിനകരന്റെ ജീസസ് കോൾസ് ടിവിയിലൂടെ സംപ്രേക്ഷണം ചെയ്യുന്നത്. പത്തോളം ലോകഭാഷയിലാണ് ജീസസ് കോൾസ് ലോകമാകെ പ്രദർശിപ്പിക്കുന്നത്. പ്രാർത്ഥനയിലൂടെ രോഗശാന്തി നേടിയവരുടേതെന്ന് അവകാശപ്പെടുന്നവരാണ് ഇതിലേറെയും.
കാരുണ്യ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ ചാൻസിലറാണ് പോൾ ദിനകരൻ.1986ൽ സ്ഥാപിതമായ കോളേജിൽ 8000 കുട്ടികളാണ് പഠിക്കുന്നത്. സയൻസ്, എഞ്ചിനീയറിംഗ്, ആർട്‌സ്, മീഡിയ, മാനേജ്‌മെന്റ് കോഴ്‌സുകൾ എന്നിവയാണ് ഇവിടെ പഠിപ്പിക്കുന്നത്. ഇവിടെ വൻ തോതിൽ നികുതി വെട്ടിപ്പ് നടന്നിട്ടുണ്ടോ എന്ന് കണ്ടെത്താനാണ് റെയ്‌ഡ്.